ലൈംഗികാതിക്രമക്കേസ്: ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടി പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയസൂര്യ പറയുന്നത്

Update: 2024-09-23 04:12 GMT

കൊച്ചി : ലൈംഗികാതിക്രമക്കേസില്‍ നടന്‍ ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും കേസ് കെട്ടി ചമച്ചതാണെന്നും ജയസൂര്യ വാദിച്ചിരുന്നു. നടി പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജയസൂര്യ പറയുന്നത്.


വിദേശത്തായതിനാല്‍ എഫ്‌ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. കോടതിയില്‍ അറിയിച്ചത് പ്രകാരം കഴിഞ്ഞ പതിനെട്ടാം തിയതി ജയസൂര്യ വിദേശത്തുനിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്. സെക്രട്ടറിയേറ്റിലെ സിനിമാചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് കേസ്.

സെക്രട്ടേറിയേറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്ക്ക് എതിരെ കേസ് എടുത്തത്. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോന്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    

Similar News