പീഡനപരാതി: സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

Update: 2024-10-07 06:26 GMT

തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരത്തെ കമ്മിഷണര്‍ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥ മെറിൻ ജോസഫ് കൻ്റോൺമെൻ്റ് സ്റ്റേഷനിൽ സിദ്ധിക്കിനെ ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ധിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹര്‍ജി തള്ളി.

ഇതോടെ ഒളിവില്‍ പോയ സിദ്ധിഖ് സുപ്രീംകോടതിയെ സമീപിച്ചു. സിദ്ധിഖിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ധിഖ് എറണാകുളത്ത് അഭിഭാഷകനെ കാണാനെത്തി.ഇതിനുശേഷവും അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിക്കാത്ത സാഹചര്യത്തിലാണ് സിദ്ധിഖ് എവിടെ ഹാജരാകാനും തയ്യാറാണെന്നറിയിച്ച് മെയില്‍ അയച്ചത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിക്കവേ സിദ്ധിഖിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

Tags:    

Similar News