സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ബി.ഉണ്ണികൃഷ്ണനെ മാറ്റണം; കോടതിയെ സമീപിച്ച് സംവിധായകൻ വിനയൻ

തന്റെ പരാതിയിൽ കോംപറ്റീഷന്‍ കമ്മിഷന്‍ ശിക്ഷിച്ചയാളാണു ബി.ഉണ്ണികൃഷ്ണന്‍ എന്നും നയരൂപീകരണ സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് അതിന്റെ സാധുതയെ തന്നെ ഇല്ലാതാക്കുമെന്നും വിനയൻ‌ ഹർജിയിൽ പറഞ്ഞു

Update: 2024-09-12 14:13 GMT

കൊച്ചി: ചലച്ചിത്ര നയം രൂപീകരിക്കാനുള്ള നയരൂപീകരണ സമിതിയിൽ നിന്നു ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ ഹൈക്കോടതിയെ സമീപിച്ചു. തന്റെ പരാതിയിൽ കോംപറ്റീഷന്‍ കമ്മിഷന്‍ ശിക്ഷിച്ചയാളാണു ബി.ഉണ്ണികൃഷ്ണന്‍ എന്നും നയരൂപീകരണ സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുന്നത് അതിന്റെ സാധുതയെ തന്നെ ഇല്ലാതാക്കുമെന്നും വിനയൻ‌ ഹർജിയിൽ പറഞ്ഞു.

തൊഴില്‍ നിഷേധത്തിനാണു കോംപറ്റീഷന്‍ കമ്മിഷൻ ഉണ്ണികൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിയെടുത്തതും പിഴ ചുമത്തിയതുമെന്നും വിനയൻ ഹർ‍ജിയിൽ പറഞ്ഞു. ഈ തൊഴില്‍ നിഷേധത്തെപ്പറ്റി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൊഴില്‍ നിഷേധിക്കുന്ന പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണു ബി.ഉണ്ണികൃഷ്ണന്‍ എന്നും വിനയൻ ഹർജിയിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ബി.ഉണ്ണികൃഷ്ണനെതിരെ കണ്ടെത്തലുകളുണ്ടെന്നും വിനയൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ബി.ഉണ്ണികൃഷ്ണനെ നയരൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് അനീതിയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്തിക്കു പരാതി നൽകിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ഹർജിയിലുണ്ട്.

 കഴിഞ്ഞ 16 വർഷമായി ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി പദവിയിൽ തുടരുന്നു. ഈ സ്ഥാനത്തിന്റെ പദവി ഉപയോഗിച്ചു കൊണ്ടാണ് ഉണ്ണികൃഷ്ണനും സംഘവും മലയാള സിനിമാ മേഖലയെ ചൂഷണം ചെയ്യുന്നതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. 12 വർഷമാണ് തന്നെ സിനിമയിൽ നിന്നു മാറ്റി നിർത്തിയത്. ഇതിനാണ് കോംപറ്റീഷൻ കമ്മിഷൻ അദ്ദേഹത്തെ ശിക്ഷിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എടുത്തു പറയുന്ന കാര്യങ്ങളിലൊന്നാണു തൊഴിൽ നിഷേധം. എന്നാൽ അതിനു നേതൃത്വം കൊടുക്കുന്നയാൾ തന്നെ ആ കമ്മിറ്റിയുടെ ഭാഗമാകുന്നത് ശരിയല്ല എന്നും അദ്ദേഹത്തെ അതിൽ നിന്നു മാറ്റണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News