വിജയം ബിജെപിക്ക് ആണെങ്കിലും വോട്ടുകളില്‍ മുന്നില്‍ കോണ്‍ഗ്രസ് തന്നെ

വിജയം ബിജെപിക്ക് ആണെങ്കിലും വോട്ടുകളില്‍ മുന്നില്‍ കോണ്‍ഗ്രസ് തന്നെ

May 16, 2018 0 By Editor

ബംഗളുരു: ബി.ജെ.പി വന്‍ വിജയം നേടിയ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിനെ എഴുതിതള്ളാന്‍ വരട്ടെ. ബി.ജെ.പിയുമായി 26 സീറ്റിന്റെ വ്യത്യാസം കോണ്‍ഗ്രസ്സിനുണ്ടെങ്കിലും ആറ് ലക്ഷം കൂടുതല്‍ വോട്ട് സമാഹരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

വോട്ടിങ്ങ് ശതമാനം നോക്കുകയാണെങ്കില്‍ വൈകിട്ട് പുറത്തു വന്ന കണക്കു പ്രകാരം ( പൂര്‍ണ്ണമല്ല) കോണ്‍ഗ്രസ്സിന് 37. O9 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞു.78 സീറ്റും ലഭിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് ആവട്ടെ 36.02 ശതമാനം വോട്ടാണ് നേടാന്‍ കഴിഞ്ഞത്.104 സീറ്റും,ജനതാദള്‍ 18.05 ശതമാനം വോട്ട് നേടിയപ്പോള്‍ 37 സീറ്റ് അവര്‍ക്ക് ലഭിച്ചു.നോട്ടക്ക് 3 ലക്ഷം വോട്ട് ലഭിച്ചിട്ടുണ്ട്.

നോട്ടക്കും പിന്നിലാണ് സി.പി.എമ്മിന്റെ വിഹിതം ആകെ 80,329 വോട്ട്. 17 സീറ്റില്‍ 5000- ല്‍ താഴെ വോട്ടിനാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. ലോക് സഭ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസ്സിന് ആത്മവ്യശ്വാസം പകരുന്നതാണ് പുറത്തു വരുന്ന കണക്കുകള്‍. ഇതിനിടെ കോണ്‍ഗ്രസ്സ് – ജെ.ഡി.എസ് നേതാക്കളും ബി.ജെ.പി നേതാക്കളും ഗവര്‍ണ്ണറെ സന്ദര്‍ശിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ്റ്റ് – ജെ.ഡി.എസ് സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടെങ്കിലും മുന്‍ ആര്‍.എസ്.എസുകാരനായ ഗവര്‍ണ്ണര്‍ ബി.ജെ.പിക്ക് അവസരം നല്‍കിയാല്‍ വന്‍ കുതിരക്കച്ചവടത്തിന് തന്നെ അത് വഴിയൊരുക്കും. മുഖ്യമന്ത്രി സ്ഥാനവും 14 മന്ത്രി സ്ഥാനവുമാണ് ജെ.ഡി.എസിന് കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത്.കോണ്‍ഗ്രസ്സിന് 20 മന്ത്രിമാര്‍ ഉണ്ടാകും.

ജെ.ഡി.എസിലോ കോണ്‍ഗ്രസ്സിലോ പിളര്‍പ്പുണ്ടാക്കാനുള്ള സാധ്യതയാണ് പ്രധാനമായും ബി.ജെ.പി തേടുന്നത്. നൂറില്‍ കൂടുതല്‍ സീറ്റ് വാങ്ങിയിട്ട് ജെ.ഡി.എസിനു മുഖ്യമന്ത്രി സ്ഥാനം കൊടുക്കുന്നതിനോട് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ എതിര്‍പ്പുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം കൊടുക്കാമെന്നതാണ് നിലപാട്.

ഗവര്‍ണ്ണര്‍ ബി.ജെ.പിക്ക് മന്ത്രിസഭ ഉണ്ടാക്കാന്‍ അവസരം നല്‍കിയാല്‍ എതിര്‍ ചേരിയില്‍ നിന്നും പിന്തുണ കൂടുതല്‍ ലഭിക്കുമെന്നാണ് യെദ്യൂരപ്പ അടക്കമുള്ളവരുടെ നിലപാട്.