തൂത്തുക്കുടിയില്‍ വീണ്ടും പൊലീസ് വെടിവെപ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

May 23, 2018 0 By Editor

ചെന്നൈ: തൂത്തുക്കുടി അണ്ണാനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരുക്കേറ്റു. കാളിയന്‍ എന്നയാളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂുപ്പിന്റെ സ്റ്റെര്‍ലൈറ്റ് ലോഹസംസ്‌ക്കരണ കമ്പനി വിപുലീകരിക്കുന്നതിനെതിരെ കഴിഞ്ഞ നൂറു ദിവസമായി പ്രതിഷേധം നടക്കുകയായിരുന്നു. നൂറാം ദിനമായ ഇന്നലെ കലക്ടറേറ്റിലേക്കു നടത്താനിരുന്ന റാലിയാണ് അക്രമാസക്തമായത്. മാര്‍ച്ച് നടത്തിയവരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് വെടിവെച്ചത് കരുതിക്കൂട്ടിയെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

അതേസമയം, തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഫാക്ടറി വികസിപ്പിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാമത്തെ യൂണിറ്റിന്റെ നിര്‍മാണമാണ് മദ്രാസ് ഹൈക്കോടതി തടഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ പൊതുതെളിവെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഫാക്ടറിക്കെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണു കോടതിയുടെ നിര്‍ദേശം.