യുഎന്‍ രക്ഷാസമിതിയിലെ ഭീകരതയ്ക്ക് എതിരായ മൂന്ന് നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്; ഐക്യരാഷ്ട്ര സഭയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജ്യം

യുഎന്‍ രക്ഷാസമിതിയിലെ ഭീകരതയ്ക്ക് എതിരായ മൂന്ന് നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക്; ഐക്യരാഷ്ട്ര സഭയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജ്യം

January 9, 2021 0 By Editor

യുഎന്‍ രക്ഷാസമിതിയിലെ ഭീകരതയ്ക്ക് എതിരായ മൂന്ന് നിര്‍ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു. ഭീകര വിരുദ്ധ സമിതി, താലിബാനും ലിബിയയ്ക്കും എതിരായ ഉപരോധ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന സമിതികള്‍ എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളാണ് രാജ്യത്തിന് ലഭിച്ചതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു.

പതിനഞ്ചംഗ രക്ഷാസമിതിയിലെ സ്ഥിരമല്ലാത്ത പത്തംഗങ്ങളില്‍ ഒന്നാണ് ഇന്ത്യ.എന്നാല്‍ ജനുവരി ഒന്നു മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് രക്ഷാസമിതി അംഗത്വം ഇന്ത്യക്ക് ലഭിച്ചത്. രണ്ടു വര്‍ഷം ഈ സമിതികളുടെ അധ്യക്ഷ പദവികളും ഇന്ത്യ വഹിക്കും. ഭീകരതക്കെതിരെ , പ്രത്യേകിച്ച്‌ പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ആഗോള ഭീകരതക്കെതിരെ കാലങ്ങളായുള്ള ഇന്ത്യയുടെ അതിശക്തമായ പോരാട്ടം കണക്കിലെടുത്താണിത്.

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭീകരത തടയാനുള്ള സമിതിയാണ് ഒന്ന്. അഫ്ഗാനിസ്ഥാനില്‍ സമാധാനവും വികസനവും സുരക്ഷയും കൊണ്ടുവരാന്‍ നിരന്തരം ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നതാണ് ഈ സമിതിയുടെ അധ്യക്ഷ സ്ഥാനം നല്‍കാന്‍ കാരണം. ആഗോള ഭീകരതയ്ക്ക് എതിരായ സമിതയും
ലിബിയയിലെ ഭീകരത ചെറുക്കാനുള്ള സമിതിയുമാണ് മറ്റുള്ളത്. ഭീകരതയ്ക്ക് എതിരായ സമിതിയുടെ അധ്യക്ഷന്‍ ടി.എസ്. തിരുമൂര്‍ത്തി തന്നെയാകും. യുഎന്‍ രക്ഷാസമിതിയുടെ പ്രധാന സമിതികളാണ് ഇവ മൂന്നും. ആഗോള ഭീകരതക്കെതിരായ പോരാട്ടത്തില്‍ യുഎന്നിലെ നേതൃത്വ സ്ഥാനത്താണ് ഇന്ത്യ.രക്ഷാസമിതി അംഗത്വ കാലം മുഴുവനും ആഗോള ഭീകരതയ്ക്ക് എതിരേ പോരാടുമെന്ന് ഇന്ത്യ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണെന്നും രക്ഷാസമിതിയില്‍ അതിനെതിരേ ശബ്ദമുയര്‍ത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.