അടയ്ക്കയാണെന്ന് കരുതി എടുത്തു പൊളിച്ചു; തൃശ്ശൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 31 കാരിയുടെ വിരലുകള്‍ അറ്റു
March 22, 2021തൃശൂര്‍: അടയ്ക്ക ആണെന്ന് കരുതി കൈയിലെടുത്ത് പൊളിച്ച വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകള്‍ അറ്റു. വടക്കാഞ്ചേരി പിലക്കാട് മാളിയേക്കല്‍ ആറ്റബീവി എന്ന യുവതിക്കാണ് വിരലുകള്‍ നഷ്ടമായത്. 31 വയസ് ആയിരുന്നു. സ്ഫോടനത്തില്‍ കൈയുടെ നടുവിരലും പെരുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. കൂടാതെ കണ്ണിന് പരിക്കേല്‍ക്കുകയും ചെയ്തു.
അയല്‍വാസികള്‍ക്ക് ഒപ്പമിരുന്ന അടയ്ക്ക പൊളിക്കുന്നതിന് ഇടയില്‍ ആയിരുന്ന സ്ഫോടനം ഉണ്ടായത്. പിലക്കാട്ടെ ഒരു വീട്ടുമുറ്റത്ത് അയല്‍വാസികള്‍ക്ക് ഒപ്പമിരുന്ന് അടയ്ക്ക പൊളിക്കുന്നതിനിടയില്‍ ആയിരുന്നു സംഭവം. അടയ്ക്കയാണെന്ന് കരുതി പൊളിക്കാനായി കൈയിലെടുത്ത സ്ഫോടക വസ്തു വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ മുറിവുകള്‍ പറ്റിയ യുവതിയെ വടക്കാഞ്ചേരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ല ആശുപത്രിയില്‍ നിന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇവിടെ വച്ച് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി വിരലുകള്‍ ഭാഗികമായി മുറിച്ചു നീക്കി. അതേസമയം, സ്ഫോടനമുണ്ടായ സ്ഥലത്ത് പൊലീസിന്റെ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. മലയോര മേഖലകളില്‍ വന്യജീവികളെ തുരത്താന്‍ പറമ്പുകളിൽ സ്ഫോടക വസ്തുക്കള്‍ വെയ്ക്കുന്നുവെന്ന ആക്ഷേപമുണ്ട്. അത്തരത്തില്‍ അടയ്ക്കയോടൊപ്പം ചാക്കില്‍ പെറുക്കിയെടുത്തതാവാം ഇതെന്നും സംശയിക്കുന്നു.