സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി കമൽ ഹാസൻ ; ഡിഎംകെ‍ മുന്നണിയില്‍ സിപിഎം ചേര്‍ന്നത് 25 കോടി വാങ്ങി” സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നതായും കമല്‍ഹാസന്‍

March 28, 2021 0 By Editor

ചെന്നൈ: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി മക്കൾ നീതി മയ്യം പ്രസിഡന്റും നടനുമായ കമൽ ഹാസൻ. സിപിഎം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടെന്ന് പറഞ്ഞ കമല്‍ഹാസന്‍, സിപിഎം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നതെന്നും ആരോപിച്ചു. ഡിഎംകെയില്‍ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്നും കമല്‍ഹാസന്‍. നിരവധി ഇടത് പാര്‍ട്ടികളുമായി താന്‍ ചര്‍ച്ചക്ക് ശ്രമിച്ചിരുന്നു എന്നും കമല്‍ ഹാസന്‍ പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഹാസൻ വിമർശനം ഉന്നയിച്ചത്.

തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വില കുറച്ച് കണ്ടു

‘സഖ്യത്തിനായി രണ്ടോ മൂന്നോ പ്രാവശ്യം യെച്ചൂരിയെ വിളിച്ചിരുന്നു. കോണ്‍ഗ്രസ് പോലും എന്നെ ക്ഷണിച്ചിരുന്നു. തന്റേത് ചെറിയ പാര്‍ട്ടിയാണെന്ന് കരുതേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. സീതാറാം യെച്ചൂരിയുടെ മുന്‍വിധി സഖ്യം അസാധ്യമാക്കി. തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വില കുറച്ച് കണ്ടു. താന്‍ അങ്ങോട്ട് വരുന്നതിനെക്കാള്‍ നിങ്ങള്‍ ഇങ്ങോട്ട് വരുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസിനോട് പറഞ്ഞിരുന്നു. പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്‌നാട്ടില്‍ സിപിഎം ഡിഎംകെ മുന്നണിയില്‍ ചേര്‍ന്നത്. ഡിഎംകെയില്‍ നിന്ന് തമിഴ്‌നാട്ടിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ കൈപ്പറ്റി. ലളിതജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നു.”- അഭിമുഖത്തിൽ കമല്‍ ഹാസൻ പറയുന്നു.

റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കൾ ഇങ്ങനെ ആയതിൽ വിഷമം ഉണ്ട്. ഫണ്ടിംഗ് എന്ന് പറഞ്ഞാലും യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇസത്തിൽ മുറുകെ പിടിച്ചാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ല. മിതവാദം കമ്മ്യൂണിസത്തോളം തന്നെ പ്രധാനമാണ്. മക്കൾ നീതിമയ്യം ഇല്ലാതെ ഇന്ന് തമിഴ് രാഷ്ട്രീയം ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു. സ്റ്റാലിനെ വിശ്വസിക്കാൻ കഴിയില്ല. ഭരണം തിരിയുന്നിടത്തേക്ക് അവർ തിരിയും. തോളിലെ തോർത്തിന്റെ നിറം മാറും. ഒരു ദ്രാവിഡ മുന്നണിയ്‌ക്കൊപ്പവും ഉണ്ടാവില്ല. മക്കൾ നീതി മയ്യം കാലത്തിന്റെ ആവശ്യമെന്നും കമൽ കൂട്ടിച്ചേർത്തു.