റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സിറം‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സിറം‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

June 4, 2021 0 By Editor

റഷ്യയുടെ കൊറോണ വാക്‌സിനായ സ്ഫുട്നിക് വി വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഡിസിജിഐ അനുമതി നല്‍കി. പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് മോസ്‌കോയിലെ ഗമേലിയ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി ആന്‍റ് മൈക്രോബയോളജിയുമായി സഹകരിച്ച്‌ വാക്‌സിന്‍ നിര്‍മ്മിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഹഡാപ്സാര്‍ ഫാക്ടറിയിലാണ് സ്ഫുട്നിക് വി വാക്സിന്‍ നിര്‍മ്മിക്കുക.

നിര്‍മ്മാണം ആരംഭിക്കുന്നതിനായുള്ള സാങ്കേതിക വിദ്യകള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഗമേലിയ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി ആന്‍റ് മൈക്രോബയോളജിയുമായി ഒപ്പുവെച്ച കരാറിന്‍റെ പതിപ്പ് സിറം ഇന്‍സ്റ്റിറ്റിയൂട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ഇത് ഇറക്കുമതി ചെയ്യുന്നതിനായി റിവ്യു കമ്മിറ്റി ഓഫ് ജെനറ്റിക് മാനിപ്പുലേഷന്‍റെ(ആര്‍സിജിഎം) അനുമതി സമര്‍പ്പിക്കുകയും വേണം. സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്യുന്നതിനായി നേരത്തെ തന്നെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ആര്‍സിജിഎമ്മിന്‍റെ അനുമതി തേടിയിരുന്നു.

ഏറ്റവും ഫലപ്രദമായ കോവിഡ് വാക്സിനുകളില്‍ ഒന്നാണ് സ്ഫുട്നിക് വി. രണ്ട് ഡോസ് എടുത്താല്‍ 91 ശതമാനമാണ് ഫലപ്രാപ്തി. ഇപ്പോള്‍ ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറി മാത്രമാണ് രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. വാക്സിന്‍ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് ഈ നീക്കം. ഈ വര്‍ഷാവസാനത്തോടെ 85 കോടി സ്ഫുട്നിക് വി വാക്സിന്‍ ഡോസുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും.