കെഎസ്ആർടിസിയിലെ 100 കോടി ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് അനുമതി

കെഎസ്ആർടിസിയിലെ 100 കോടി ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് അനുമതി

June 9, 2021 0 By Editor

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി. വിജിലൻസ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.

ഫണ്ട് വിനിയോഗത്തിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതൽ തുടങ്ങിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കെഎസ്ആർടിസിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽനിന്ന് വീഴ്ച സംഭവിച്ചതായാണ് ഓഡിറ്റ് റിപ്പോർട്ട്. ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യമന്ത്രിക്ക് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യുകയായിരുന്നു. 

യുഡിഎഫ് ഭരണകാലത്തെ 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും കെഎസ്ആർടിസി സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം. രേഖകൾ സൂക്ഷിക്കാതെ ഫണ്ട് കൈകാര്യത്തിൽ ഉദ്യോഗസ്ഥർ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്ന് കെഎസ്ആർടിസി, ധനകാര്യ വകുപ്പുകളിലെ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ക്രമക്കേടിന്റെ കാരണക്കാരായ ഉദ്യോഗസ്ഥരെയും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾ ഇപ്പോഴും സർവീസിലുണ്ട്. ഒരാൾ പിരിഞ്ഞുപോവുകയും രണ്ടുപേർ മറ്റ് വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷനിലുമാണ്.

സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരേണ്ട ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച ഗുരുതരമാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ധനദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ ഗതാഗതമന്ത്രി ശുപാർശ ചെയ്തത്.