ബിജെപി നേതാവിന്റെ 16കാരിയായ മകളെ കണ്ണ് ചൂഴ്‌ന്നെടുത്തുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും ബന്ധുക്കള്‍

ബിജെപി നേതാവിന്റെ 16കാരിയായ മകളെ കണ്ണ് ചൂഴ്‌ന്നെടുത്തുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായും ബന്ധുക്കള്‍

June 10, 2021 0 By Editor

ഝാര്‍ഖണ്ഡില്‍ ബിജെപി നേതാവിന്റെ 16കാരിയായ മകളെ കണ്ണ് ചൂഴ്‌ന്നെടുത്തുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പാലാമു ജില്ലയിലെ ലാലിമതി വനത്തിലാണ് 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കുന്നതിനു മുന്‍പ് ക്രൂരമായി പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. വലത് കണ്ണ് ചൂഴ്ന്നെടുത്ത ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ബുധബാര്‍ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്ത മകളാണ് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണിലെ കോള്‍ ഡേറ്റ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രദീപ് കുമാര്‍ സിങ് ധനുക് (23) എന്നയാളെ അറസ്റ്റ് ചെയ്തു. പ്രദീപ് വിവാഹിതനാണ്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. ഇയാളുമായി പെണ്‍കുട്ടി ഇഷ്ടത്തിലായിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി പോവുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് പ്രാദേശിക ശ്മശാനത്തില്‍ സംസ്‌കരിച്ചു. ജൂണ്‍ 7 ന് രാവിലെ 10ന് വീട്ടില്‍നിന്ന് ഇറങ്ങിയ ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നു കുടുംബം പറഞ്ഞു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടക്കവെ ബുധനാഴ്ചയാണ് വനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

തുണി ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കുന്നതിനുമുന്‍പ് ക്രൂരമായി ഉപദ്രവിച്ചുവെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പീഡന കേസാണോയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ പറയാനാകൂവെന്നും സാധ്യമായ എല്ലാ കോണുകളില്‍നിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് സഞ്ജീവ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തിരുന്നതായും പൊലീസ് പറഞ്ഞു. ഇതേത്തുര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ വാക്കുതര്‍ക്കം ഉണ്ടായി. അതിനു ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നും പൊലീസ് അറിയിച്ചു. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പൊലീസ് അന്വേഷണത്തില്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ജാര്‍ഖണ്ഡ് ബിജെപി വക്താവ് പ്രതുല്‍ ഷാഹ്ദിയോ പറഞ്ഞു.