കോഴിക്കോട്ട് മാനസിക വൈകല്യമുള്ള യുവതിയെ ബസിനുള്ളിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവം ; പ്രതികൾ കുടുങ്ങിയത് സിസി ടിവിയില്‍ ദൃശ്യങ്ങള്‍ കിട്ടിയതോടെ

July 6, 2021 0 By Editor

കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സത്തിന് ഇരയാക്കിയ യുവാക്കളെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പോലീസും ചേർന്ന് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മൽ വീട്ടീൽ ഗോപീഷ് (38 വയസ്സ്), പത്താം മൈൽ മേലേ പൂളോറ വീട്ടിൽ മുഹമ്മദ് ഷമീർ (32 വയസ്സ്) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ കൂടാതെ കേസിലുൾപ്പെട്ട ഒരാൾ കൂടി പിടിയിലാകാനുണ്ട്. പന്തീർപാടം പാണരു ക്കണ്ടത്തിൽ ഇന്ത്യേഷ്കുമാർ (38 വയസ്സ്) ഒളിവിലാണ്. ഇയാൾ 2003 ലെ കാരന്തൂർ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ചേവായൂരിലെ വീട്ടിൽ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കൽത്താഴം വയൽ സ്റ്റോപ്പിനടുത്ത് വെച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി കോട്ടാപറ മ്പയിലുള്ള ഷെഡിൽ നിർത്തിയിട്ട ബസ്സിൽ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീർ പത്താം മൈലിലുള്ള വീട്ടിൽ നിന്നും  ഓട്ടോ വിളിച്ച് കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിന്  ഇരയാക്കുകയുമായിരുന്നു. തുടർന്ന് ഗോപിഷ് മുണ്ടിക്കൽ താഴത്തുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം പാർസൽ വാങ്ങി യുവതിക്ക് കൊടുക്കകയും അതിനു ശേഷം ഗോപിഷും ഷമീറും ചേർന്ന് യുവതിയെ ബൈക്കിൽ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാൻറിനടുത്ത് ഇരുട്ടിന്റെ മറവിൽ ഇറക്കി വിടുകയുമായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ ചോദിച്ചതിൽ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടർന്ന് ചേവായൂർ  പോലിസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. കോഴിക്കോട് സിറ്റിയിൽ ആദ്യമായാണ് ഇത്തരത്തിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും യുവതിയെ വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ക്രൈം സ്ക്വാഡ് ന് ലഭിക്കുകയും ചെയ്തു. സംഭവം നടന്ന ബസ്സിൽ  ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തി.

          Click വാർത്തകൾക്ക്‌ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക Click 

കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഡി.ഐ.ജി എവി ജോർജ്ജ് ഐ പി എസിൻ്റെ നിർദ്ദേശാനുസരണം ഡെപ്യൂട്ടി പോലീസ് മേധാവി സ്വപ്നിൽ മഹാജൻ ഐപിഎസിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചാർജ്ജെടുത്ത മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ.സുദർശൻ്റെ മേൽനോട്ടത്തിൽ സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പോലീസ് ഇൻസ്‌പെക്ടർ ചന്ദ്രമോഹൻ്റ കീഴിലുള്ള ചേവായൂർ പോലീസും ചേർന്ന് ഉടൻ തന്നെ അന്വേഷണമാരംഭിക്കുകയും ചെയ്തു.
ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാരംഭ അന്വേഷണത്തിൽ ബസ്സുടമയേയും തൊഴിലാളികളെയും പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തെങ്കിലും പ്രതികളിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എസിപിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ ഏകദേശ രൂപം ലഭിക്കുകയും  ഇവരെ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണത്തിൽ പ്രതികൾ പോലിസ് പിടിയിലാവുകയുമായിരുന്നു.പിടിയിലായ ഗോപീഷ് ബസ്സ് തൊഴിലാളിയും പ്രവാസിയായ മുഹമ്മദ് ഷമീർ ഈ അടുത്ത കാലത്താണ് നാട്ടിലെത്തിയത്. ഒളിവിൽ കഴിയുന്ന പ്രതിയെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാവുമെന്നും പോലീസ് പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടിക്കാൻ സാധിച്ചത് സിറ്റി പോലീസിൻ്റെ അന്വേഷണ മികവാണ് കാട്ടി തരുന്നത്.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു,എ പ്രശാന്ത് കുമാർ,ശ്രീജിത്ത് പടിയാത്ത്,സുമേഷ് ആറോളി,എന്നിവരെ കൂടാതെ  ചേവായൂർ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ മാരായ വി.രഘുനാഥൻ, സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്,വനിത സി.പി.ഒ മഞ്ജു വി.ജി, ഡ്രൈവർ സി പി ഒ രാജേഷ്എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.