തന്റെ കാന്റീനിൽ കച്ചവടം കുറഞ്ഞതിന്റെ പേരിൽ തൊട്ടടുത്ത് ചായക്കട നടത്തുന്ന സ്ത്രീയുടെ മൂക്കു മുറിച്ച് കാന്‍റീൻ ഉടമസ്ഥൻ
July 28, 2021തന്റെ കാന്റീനിൽ കച്ചവടം കുറഞ്ഞതിന്റെ പേരിൽ തൊട്ടടുത്ത് ചായക്കട നടത്തുന്ന സ്ത്രീയുടെ മൂക്കു മുറിച്ച് കാന്‍റീൻ ഉടമസ്ഥൻ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കല്യാൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആശുപത്രി പരിസരത്ത് കാന്‍റീൻ നടത്തുന്ന വിനോദ് എന്നയാളാണ് കച്ചവടത്തിലെ തർക്കത്തെ തുടർന്ന് യുവതിയുടെ മൂക്കു മുറിച്ചത്.
രേഖ എന്നുപേരുള്ള യുവതി ആശുപത്രി പരിസരത്ത് ചായക്കച്ചവടം തുടങ്ങിയതാണ് വിനോദിനെ ചൊടിപ്പിച്ചത്. ആശുപത്രിയുടെ സമീപത്തുള്ള താൽകാലിക ചായക്കട ഒഴിവാക്കണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. ഈ ചായക്കട വന്നതോടെ തന്‍റെ കാന്റീനിൽ കച്ചവടം കുറഞ്ഞെന്നായിരുന്നു വിനോദിന്‍റെ പരാതി.കട ഒഴിവാക്കില്ലെന്ന് രേഖ പറഞ്ഞതോടെ അവരുമായി കടുത്ത വാഗ്വാദം നടത്തി. ഒടുവിൽ രോഷം മൂത്ത്, യുവതിയെ നിലത്തേക്ക് തള്ളിയിട്ടു. എന്നിട്ട്, കൈയിൽ കരുതിയ കത്തി കൊണ്ട് തന്‍റെ മൂക്ക് മുറിക്കുകയായിരുന്നുവെന്ന് രേഖ കല്യാൺപുർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രിയിൽ ചികിത്സയിലാണിവർ. ബിസിനസ് തർക്കമാണ് അക്രമത്തിന് കാരണമെന്ന് കല്യാൺപുർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് വീർ സിങ് സ്ഥിരീകരിച്ചു.