പാല്‍ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും നികുതിയടയ്ക്കുന്നു, താരങ്ങൾക്ക്  മാത്രം പിന്നെന്താണ്;   ആഡംബരകാറിന് നികുതിയിളവ് ചോദിച്ച ധനുഷിനെ വിമർശിച്ച് ഹൈക്കോടതി

പാല്‍ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും നികുതിയടയ്ക്കുന്നു, താരങ്ങൾക്ക് മാത്രം പിന്നെന്താണ്; ആഡംബരകാറിന് നികുതിയിളവ് ചോദിച്ച ധനുഷിനെ വിമർശിച്ച് ഹൈക്കോടതി

August 5, 2021 0 By Editor

ചെന്നൈ: വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പുത്തന്‍ ആഡംബര കാറിന് ഇറക്കുമതി ഇളവ് ആവശ്യപ്പെട്ട തമിഴ് ചലച്ചിത്ര നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പാല്‍ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും ഒരു പരാതിയുമില്ലാതെ നികുതിയടയ്ക്കാന്‍ തയ്യാറാകുമ്ബോള്‍ ആഡംബര കാറിന് വേണ്ടി താരങ്ങള്‍ നികുതിയിളവ് ചോദിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. സമൂഹത്തിനു മാതൃകയാകേണ്ട സിനിമാതാരങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്വം കാണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

വിലകൂടിയ കാറുമായി നിരത്തിലിറങ്ങുമ്ബോള്‍ ഈ റോഡുകള്‍ ഇത്തരം നികുതിപണം കൊണ്ട് നിര്‍മിച്ചവയാണെന്ന് താരങ്ങള്‍ മറക്കരുതെന്ന് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു. പ്രവേശനനികുതിയുടെ കാര്യത്തില്‍ അതാതു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ എല്ലാവര്‍ക്കും നികുതി അടയ്ക്കാനുള്ള ബാദ്ധ്യതയുണ്ട്.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും ഹൈക്കോടതിയെ ചൊടിപ്പിച്ചു. സത്യവാങ്മൂലത്തില്‍ ധനുഷിന്റെ ജോലി വിവരം ചേര്‍ക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് നാളെ കോടതിയില്‍ വിശദമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

2015ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിനു വേണ്ടി നികുതിയിളവ് ആവശ്യപ്പെട്ടാണ് ധനുഷ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ കോടതി കേസ് പരിഗണിച്ചപ്പോള്‍ നികുതിയടയ്ക്കാന്‍ തയ്യാറാണെന്നും കേസ് പിന്‍വലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചുവെങ്കിലും താരങ്ങള്‍ നിരന്തരമായി നികുതിയിളവ് ചോദിച്ചു കൊണ്ട് കോടതിയെ സമീപിക്കുന്നത് കോടതിയെ ചൊടിപ്പിക്കുകയായിരുന്നു.