അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി പോലീസ് പിടിയിൽ” പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഷംല

September 1, 2021 0 By Editor

കൊല്ലം: പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പൊലീസ് പിടിയിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയിൽ നിന്നാണ് ആശിഷിനെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് പരവൂർ തെക്കും ഭാഗം ബീച്ച് റോഡിൽ വച്ചാണ് ഷംലയ്ക്കും മകൻ സാലുവിനും സദാചാര ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഷംലയുടെ ചികിൽസ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം.

റോഡരികിൽ വാഹനം നിർത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് അമ്മയെയും മകൻ ക്രൂരമായി ആക്രമിച്ചത്. അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോൾ അതിന് തെളിവ് ആവശ്യപ്പെട്ടു. തുടർന്ന് ആശിഷ് ഇരുവരെയും കമ്പിവടി കൊണ്ട് അടിക്കുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തു. നാട്ടുകാർ ഏറെപേർ അക്രമം കണ്ടുനിന്നെങ്കിലും ആരും ഇടപെട്ടില്ല.

പ്രാണരക്ഷാർത്ഥം പരവൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു ഇരുവരും. പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ആശിഷ് അമ്മയ്ക്കും മകനുമെതിരെ കളളക്കേസ് നൽകാനും ശ്രമിച്ചു. ഇരുവരും സഞ്ചരിച്ച വണ്ടിയിടിച്ച് ആട് ചത്തെന്ന പരാതിയുമായി ആശിഷിൻറെ സഹോദരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കളളപ്പരാതിയാണിതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

പോലീസിനെതിരെ ഗുരുതര ആരോപണവുമായി ഷംല

സദാചാര ഗുണ്ടായിസം അമ്മയ്ക്കും മകനും നേരെ നടത്തിയ ആളെ പോലീസ് ഇന്ന് പിടികൂ ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ആക്രമണത്തിന് ഇരയായ ഷംല. ആദ്യം പോലീസ് പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്നും പോലിസിന്റെ ചോദ്യ൦ കേസ് കൊടുക്കാന്‍ താല്‍പ്പര്യം ഉണ്ടോയെന്നുമായിരുന്നുവെന്നും ഷംല പറഞ്ഞു.പോലീസിന് പ്രതിയുടെ ചിത്രമടക്കം കൈമാറിയിരുന്നുവെന്നും എന്നാല്‍ പോലീസ് പ്രതിയെ സംഭവ ദിവസം അറസ്റ് ചെയ്യാന്‍ തയ്യാറായില്ലെന്നും ഷംല പറഞ്ഞു. പ്രതിയുടെ പരാതിയെകുറിച്ചാണ് പിറ്റേന്ന് താന്‍ വിളിച്ചപ്പോള്‍ പോലീസ് പറഞ്ഞതെന്നും ഷംല പറഞ്ഞു.