കെഎസ്ആർടിസിയുടെ സ്ഥലം മദ്യശാലകൾക്കായി അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു

September 4, 2021 0 By Editor

തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് കോര്‍പറേഷന്റെ സ്ഥലം മദ്യശാലകള്‍ക്കായി അനുവദിക്കാമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ലേല നടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാ വഴികളും കെഎസ്ആർടിസി സ്വീകരിക്കും.

മദ്യശാലകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. സ്ത്രീ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കും. ഇതിലൂടെ കെഎസ്‌ആർടിസിക്ക്‌ വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്. സ്റ്റാന്‍ഡില്‍ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാര്‍ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.

സ്വന്തം കെട്ടിടങ്ങളിൽ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപന ശാലകൾ തുറക്കാനുള്ള നിർദേശം കെഎസ്ആർടിസിയാണ് മുന്നോട്ടുവെച്ചത്. ഇതിനെ തുടർന്ന് വിവിധയിടങ്ങളിൽ സ്ഥലപരിശോധന ആരംഭിച്ചു. കെഎസ്ആർടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ് കോർപറേഷൻ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് ഡിപ്പോകളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നത്.

മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണ ഹൈക്കോടതിയുടെ നിർദേശം പിന്തുടർന്നാണ് കെഎസ്ആർടിസി ഇത്തരമൊരു നിർദേശം വെച്ചതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ വ്യക്തമാക്കി. കെഎസ്ആർടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആർടിസിക്ക് ഉണ്ടാകും. മദ്യവുമായി ബസിൽ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കാൻ കാത്തിരിപ്പിനു സ്ഥലം നൽകാമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകി ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങാം.