മുംബൈ ഭീകരാക്രണത്തിലെ ഭീകരന്‍ ഹാഫിസ് സയിദ് പാക് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കും

June 3, 2018 0 By Editor

ലാഹോര്‍: മുംബൈ ഭീകരാക്രണത്തില്‍ ഇന്ത്യ തെരയുന്ന ഹാഫിസ് സയിദ് ജൂലൈ 25ന് പാക്കിസ്ഥാനില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തന്റെ സംഘടനയായ ജമാ അത്ത് ഉദ്ദവയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി മില്ലി മുസ്‌ലിം ലീഗിന്(എം.എം.എല്‍) പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്‌ട്രേഷന്‍ ലഭിക്കാത്തതിനാലാല്‍ അല്ലാഹ ഉ അക്ബര്‍ തെഹ്‌രീക്(എ.എ.ടി) എന്ന പാര്‍ട്ടിയില്‍ നിന്നുമാണ് ഹാഫിസ് സയിദ് മത്സരിക്കുക.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലും നിര്‍ജ്ജീവമായിരിക്കുന്ന പാര്‍ട്ടിയാണ് അല്ലാഹ ഉ അക്ബര്‍ തെഹ്‌രീക്. കസേരയാണ് എ.എ.ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നം. ഈ ചിഹ്‌നത്തിലായിരിക്കും ജമാ അത്ത് ഉദ്ദവ സ്ഥാനാര്‍ഥികള്‍ രാജ്യവ്യാപകമായി മത്സരിക്കുന്നത്.

കഴിഞ്ഞ 11 മാസത്തോളമായി എം. എം. എല്ലിന് രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെടുകയാണെന്നും എ. എ. ടി സ്ഥാനാര്‍ഥികളെ പിന്തുണച്ചുകൊണ്ട് തങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാവുമെന്നും എം.എം.എല്‍ പ്രസിഡന്റ് സൈഫുല്ല ഖാലിദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷനില്‍ 350 പാര്‍ട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് 2008ല്‍ യു.എസ് ട്രഷറി വകുപ്പ് ഹാഫിസിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലഷ്‌കറെ ത്വയിബയുമായി സഹകരിക്കുന്ന സംഘടനകളിലൊന്നാണ് ജമാഅത്ത് ഉദ്ദവ.