വ്ളോഗര്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും

വ്ളോഗര്‍ റിഫയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും

May 7, 2022 0 By Editor

കോഴിക്കോട്: മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. കഴിഞ്ഞ ദിവസം ആര്‍ഡിഒ ഇതിനായി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരുന്നു. റിഫയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കാക്കൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസന്വേഷത്തിന്റെ ഭാഗമായാണ് നടപടി.

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണസംഘത്തിന്റെ ആവശ്യം ആര്‍ഡിഒ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നല്‍കിയത്. ഭര്‍ത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.

തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടര്‍മാരെത്തിയാകും പോസ്റ്റ്മോര്‍ട്ടം നടത്തുക. പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണ്. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പൊലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനായി അനുമതി വാങ്ങിയത്.