എച്ച്ആര്‍ഡിഎസിലെ തന്റെ ജോലി ഇല്ലാതായത് മുഖ്യമന്ത്രി കാരണം;  ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചുവെന്നും സ്വപ്‌ന സുരേഷ്

എച്ച്ആര്‍ഡിഎസിലെ തന്റെ ജോലി ഇല്ലാതായത് മുഖ്യമന്ത്രി കാരണം; ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചുവെന്നും സ്വപ്‌ന സുരേഷ്

July 7, 2022 0 By Editor

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ചിനുമെതിരെ സ്വപ്‌ന സുരേഷ്. എച്ച്ആര്‍ഡിഎസിലെ തന്റെ ജോലി ഇല്ലാതായത് മുഖ്യമന്ത്രി കാരണമാണെന്നും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

‘മുഖ്യമന്ത്രി തുടര്‍ച്ചയായി എച്ച്ആര്‍ഡിഎസിനെ പ്രൊവോക് ചെയ്യുകയായിരുന്നു, എനിക്ക് ജോലി തന്നതിന്. എന്നിട്ടും ഇത്രമാസം എന്നെ നിലനിര്‍ത്തിയതിന് എച്ച്ആര്‍ഡിഎസിന് നന്ദിയുണ്ട്. അവരൊരു എന്‍ജിഒ ആയതുകൊണ്ടാണ് എന്നെ ഇത്ര നാള്‍ സംരക്ഷിച്ചത്. എന്റെ ജോലി കളയിച്ചതില്‍ മുഖ്യമന്ത്രിക്ക് തൃപ്തിയായോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഒരു സ്ത്രീയെയും അവരുടെ മക്കളെയും അന്നം മുട്ടിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. എച്ച്ആര്‍ഡിഎസിന്റെ നിവൃത്തികേട്. അവര്‍ വളരെ സഹതാപത്തോടെയാണ് എനിക്കുള്ള ടെര്‍മിനേഷന്‍ ലെറ്ററില്‍ എഴുതിയത്. മുഖ്യമന്ത്രി എന്റെ വയറ്റത്തടിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന് മാത്രമല്ല മകളുള്ളത്. കേരളത്തിലെ എല്ലാ പെണ്‍മക്കളോടും അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്.

ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം എന്നെ വിളിപ്പിച്ചു. പക്ഷേ അത് ചോദ്യം ചെയ്യലായിരുന്നില്ല. ഹരാസ്‌മെന്റ് ആയിരുന്നു. എച്ച്ആര്‍ഡിഎസില്‍ നിന്ന് ഒഴിവാകാനാണ് അവരെന്നോട് ആവശ്യപ്പെട്ടത്. എന്റെ വക്കീലായ അഡ്വ. കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാനും അവര്‍ ആവശ്യപ്പെട്ടു. 164 മൊഴിയുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ചോദിച്ചു. ഞാന്‍ നല്‍കിയ മൊഴിക്ക് വിലയില്ലെന്ന് പറഞ്ഞു. വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള രേഖകളും എന്നോട് ആവശ്യപ്പെട്ടു. 770 കേസില്‍ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി. സത്യം പുറത്തുവരുന്നത് വരെ പോരാടുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.