ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തി, കുങ്കുമമിട്ടു; ശബ്ദസന്ദേശം എൽഡിഎഫിന് വേണ്ടി; നിർണായക വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്

ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് താലി ചാർത്തി, കുങ്കുമമിട്ടു; ശബ്ദസന്ദേശം എൽഡിഎഫിന് വേണ്ടി; നിർണായക വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്

October 10, 2022 0 By Editor

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് പിന്നാലെ ആത്മകഥയുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയിൽ നിർണായക വെളിപ്പെടുത്തലാണ് സ്വപ്‌ന നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുഖ്യമന്ത്രി മകൾ വീണ, ജയിൽ ഡിഐജി അജയകുമാർ എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എം.ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് തന്റെ കഴുത്തിൽ താലികെട്ടിയെന്ന് സ്വപ്‌ന ആത്മകഥയിൽ പറയുന്നു. താലികെട്ടി നെറുകയിൽ കുങ്കുമമിട്ടു, ഒരിക്കലും കൈവിടില്ലെന്നും പറഞ്ഞു. ഔദ്യോഗിക യാത്രയുടെ പേരിൽ അയൽ സംസ്ഥാനത്ത് പോയപ്പോഴായിരുന്നു താലികെട്ടിയത്. താൻ ശിവശങ്കറിന്റെ പാർവതി ആയിരുന്നു. സ്വർണ്ണക്കടത്ത് വിവാദം ഉണ്ടായി ഇരുവരും അറസ്റ്റിലായപ്പോഴും, എൻ ഐ എ ഓഫീസിൽ വച്ച് ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിൽ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്‌ന പറയുന്നു.

സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽഡിഎഫിന് തുടർഭരണം കിട്ടാനാണെന്നും സ്വപ്‌ന പറയുന്നു. തുടർഭരണം കിട്ടിയില്ലെങ്കിൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരേണ്ടത് തന്റെ കൂടി ആവശ്യമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു സന്ദീപിന്റെ ഫോണിൽ ഓഡിയോ റെക്കോർഡ് ചെയ്യിപ്പിച്ചതെന്നും സ്വപ്‌ന സുരേഷ് പറയുന്നു.