പച്ചത്തേങ്ങ സംഭരണവും കർഷകർക്ക് ഗുണംചെയ്തില്ല ; കേരകർഷകർ പ്രതിസന്ധിയിൽ

പച്ചത്തേങ്ങ സംഭരണവും കർഷകർക്ക് ഗുണംചെയ്തില്ല ; കേരകർഷകർ പ്രതിസന്ധിയിൽ

November 2, 2022 0 By Editor

വില കുത്തനെ കൂപ്പുകുത്തിയതോടെ കേരകർഷകർ കടുത്ത പ്രതിസന്ധിയിൽ. സാധാരണ ദീപാവലിയോടനുബന്ധിച്ച് കർഷകർക്ക് പ്രതീക്ഷയേകി നല്ല വില ലഭിക്കാറുണ്ടെങ്കിലും ഇത്തവണയുണ്ടായില്ല. കൊപ്രയും ഉണ്ടയും പച്ചത്തേങ്ങയും നിരാശയാണ് കർഷകർക്ക് നൽകിയത്.

പച്ചത്തേങ്ങ സംഭരണവും കർഷകർക്ക് ഗുണംചെയ്തില്ല. കൊപ്രവില ക്വിന്റലിന് 8000 വരെ ഇടിഞ്ഞു. നിലവിൽ 8200 രൂപയാണ്. രാജപ്പൂരിന്റെ വില 13000- 13400 ഇടയിൽ കറങ്ങാൻതുടങ്ങിയിട്ട് മാസങ്ങളായി. പച്ചത്തേങ്ങ വില 2000-2500നുമിടയിലായിട്ട് ആറ് മാസം പിന്നിട്ടു. പച്ചത്തേങ്ങ വില തിങ്കളാഴ്ചയാണ് അല്പം മെച്ചപ്പെട്ട് 2450ൽ എത്തിയത്. അടക്കയുടെയും കുരുമുളകിന്റെയും വില യഥാക്രമം 37500, 46500 എന്നിങ്ങനെ ചെറിയമാറ്റത്തോടെ നിൽക്കുകയാണ്.

ഇതരസംസ്ഥാനങ്ങളിൽ തേങ്ങ ഉല്പാദനത്തിലുണ്ടായ വർധനവും വ്യാപാര ലോബിയുടെ ഇടപെടലുമാണ് വിലയിടിവിന് കാരണമായി പറയുന്നത്. വിലയിടിവ് പിടിച്ചുനിർത്താനുള്ള സർക്കാറിന്റെ ശ്രമങ്ങൾ ഫലംകാണാത്ത സ്ഥിതിയാണുള്ളത്. സാധാരണയായി ദീപാവലിയോടനുബന്ധിച്ച് വിലവർധന പ്രതീക്ഷിച്ച് സൂക്ഷിച്ചുവെക്കാറാണ് പതിവ്.

എന്നാൽ, വിലയിൽ നേരിയ വർധനപോലും ഉണ്ടാവാത്തത് കർഷകർക്ക് തിരിച്ചടിയായി. മലയോരമേഖലയിൽ പച്ചത്തേങ്ങ വില കൂപ്പുകുത്തിയതോടെ തേങ്ങ കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.