മഷിനോക്കാനായി എത്തിയത് മോഷ്ടാക്കൾ; മഷിനോട്ടക്കാരനെ ബോധം കെടുത്തി സ്വർണാഭരണങ്ങളും മൊബൈലും കവർന്നു

മഷിനോക്കാനായി എത്തിയത് മോഷ്ടാക്കൾ; മഷിനോട്ടക്കാരനെ ബോധം കെടുത്തി സ്വർണാഭരണങ്ങളും മൊബൈലും കവർന്നു

November 2, 2022 0 By Editor

കൊച്ചി: പറവൂർ പെരുവാരത്ത് മഷിനോട്ട കേന്ദ്രം നടത്തുന്നയാളെ കെട്ടിയിട്ട് ബോധരഹിതനാക്കി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു. മഷിനോട്ടം നടത്താനെന്ന വ്യാജേനയെത്തിയാണ് രണ്ടുപേർ കവർച്ച നടത്തിയത്.

പെരുവാരത്ത് വാടകവീട്ടിൽ മഷിനോട്ടം നടത്തിവന്നിരുന്ന കൊടുങ്ങല്ലൂർ സ്വദേശി തൈക്കൂട്ടത്തിൽ വിജയനെ (62) യാണ് ചൊവ്വാഴ്ച പകൽ ആക്രമിച്ച് മോഷണം നടത്തിയത്.

പെരുവാരത്ത് കേസരി ബസ് സ്റ്റോപ്പിനു സമീപത്തെ വിജയന്‍റെ മഷിനോട്ട കേന്ദ്രത്തിൽ ദിവസവും നിരവധി പേർ എത്താറുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുപേർ മഷിനോട്ടത്തിനായി എത്തുകയായിരുന്നു. ഈ സമയത്ത് മറ്റാരും ഉണ്ടായിരുന്നുമില്ല.

എത്തിയ രണ്ടുപേരും വിജയനുമായി മഷിനോട്ടത്തെ കുറിച്ച് സംസാരിച്ചു. മുഖലക്ഷണം നോക്കി പറയാൻ ഒരാൾ ആവശ്യപ്പെട്ടു. വീട്ടിൽ ചില പ്രശ്നങ്ങൾ ഉള്ളതായാണ് സൂചനയെന്ന് വിജയൻ പറഞ്ഞു. ഇതോടെ ഭാര്യയെയും കൂട്ടി വരാമെന്നായി ഇയാൾ. വിജയന്‍റെ വിസിറ്റിങ് കാർഡിന് ആവശ്യപ്പെടുകയും ചെയ്തു.

കാർഡ് എടുക്കാനായി തിരിഞ്ഞതും രണ്ടാമൻ തോർത്ത് ഉപയോഗിച്ച് വിജയന്‍റെ വായ് മൂടിക്കെട്ടി. തുടർന്ന് ഒരു ദ്രാവകം മണപ്പിച്ച് ബോധം കെടുത്തി ആഭരണങ്ങൾ കവരുകയായിരുന്നു. മാല, ബ്രേസ്‌ലെറ്റ്, രണ്ട് മോതിരം എന്നിവ അടക്കം ഏഴേകാൽ പവന്റെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു.

ഏറെ സമയം കഴിഞ്ഞ് ബോധം തിരിച്ചുകിട്ടിയ ശേഷം വിജയൻ തന്നെ പുറത്തിറങ്ങിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. മഷിനോട്ട കേന്ദ്രത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.