പി.ടി.ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ; ഐഒഎ തലപ്പത്തെ ആദ്യ വനിത

പി.ടി.ഉഷ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ; ഐഒഎ തലപ്പത്തെ ആദ്യ വനിത

December 10, 2022 0 By Editor

ന്യൂഡൽഹി:ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി.ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി.ഉഷ. സുപ്രീം കോടതി മുൻ ജഡ്ജ് എൽ.നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.

ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ  അൻപത്തിയെട്ടുകാരിയായ ഉഷ, 95 വർഷത്തെ ചരിത്രമുള്ള ഐഒഎയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാകും. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎ പ്രസിഡന്റുമാരായത്. 1938 മുതൽ 1960 വരെ ഐഒഎ അധ്യക്ഷനായിരുന്ന യാദവീന്ദ്ര സിങ് മഹാരാജാവ് 1934ൽ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ കളിച്ചിരുന്നു എന്നതുമാത്രമാണ് ഇതുവരെയുള്ള ഐഒഎ പ്രസിഡന്റുമാരിലെ ഏക കായികബന്ധം.

താരമായും പരിശീലകയായും 46 വർഷം കായികമേഖലയ്ക്കായി ഉഴിഞ്ഞുവച്ചതാണ് പി.ടി.ഉഷയുടെ ജീവിതം. അത്‍ലറ്റിക്സിൽ നൂറിലേറെ രാജ്യാന്തര മെഡലുകൾ നേടുകയും 2 ഒളിംപ്യന്മാരടക്കം 8 രാജ്യാന്തര കായികതാരങ്ങളെ വളർത്തിയെടുക്കുകയും ചെയ്ത ഉഷയെ ജൂലൈയില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. അർജുന അവാർഡും പത്മശ്രീ പുരസ്കാരവും പതിറ്റാണ്ടുകൾക്കു മുൻപേ ഉഷയെ തേടിയെത്തിയിരുന്നു. അത്‌ലറ്റിക്സിലെ സമഗ്രസംഭാവനയ്ക്കു ലോക അത്‍ലറ്റിക്സ് ഫെഡറേഷൻ നൽകുന്ന ‘വെറ്ററൻ പിൻ’ അംഗീകാരത്തിന് ഉഷ അർഹയായത് 3 വർഷം മുൻപാണ്. ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായ പി.ടി.ഉഷ, രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടം കൂടി സ്വന്തം പേരിലാക്കിയിരുന്നു.

ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്‌സിനു തുടക്കമിടുന്നത് 2002ൽ ആണ്. കോഴിക്കോട് കിനാലൂരിൽ പ്രവർത്തനത്തിന്റെ 20 വർഷം പിന്നിടുന്ന ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ താരങ്ങൾ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്ത്യയ്ക്കു നേടിക്കൊടുത്തത്. ദേശീയ മത്സരങ്ങളിൽനിന്നു നേടിയത് അറുനൂറിലധികം മെഡലുകളും. ദേശീയതലത്തിൽ സിലക്‌ഷൻ ട്രയൽസിലൂടെ കണ്ടെത്തുന്ന അത്‍ലീറ്റുകൾക്കൊപ്പം കിനാലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികൾക്കും ഈ സ്കൂളിൽ സൗജന്യ പരിശീലനം നൽകിവരുന്നു.