സിപിഎമ്മിൽ ആഭ്യന്തര സംഘർഷം കനക്കുന്നു; ഗുണ്ടാ ബന്ധവും ക്വട്ടേഷൻ ചരിത്രവും അന്വേഷിക്കണം: പി ജയരാജനെതിരെ പാർട്ടിയിൽ പരാതി പ്രളയം

സിപിഎമ്മിൽ ആഭ്യന്തര സംഘർഷം കനക്കുന്നു; ഗുണ്ടാ ബന്ധവും ക്വട്ടേഷൻ ചരിത്രവും അന്വേഷിക്കണം: പി ജയരാജനെതിരെ പാർട്ടിയിൽ പരാതി പ്രളയം

December 26, 2022 0 By Editor

കണ്ണൂര്‍: സിപിഎം നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന കേന്ദ്ര നേതൃത്വത്തിന് പരാതി പ്രളയം. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം
, തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പി ജയരാജനെതിരായ പരാതിയില്‍ ഉള്ളത്. ഇ പി ജയരാജനെ അനുകൂലിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് പരാതി നല്‍കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പി ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍, പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് അടച്ചില്ല. ഈ തുക ജയരാജന്‍ വെട്ടിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

കണ്ണൂരിലെ മൊറാഴയില്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന്, സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് പി ജയരാജനെതിരായ പരാതിയെന്നാണ് സൂചന.

ഇ.പി.ജയരാജൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമാണ്. പി.ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് അർത്ഥവ്യാപ്തി കൂടുതലാണെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് കേട്ടയുടൻ തള്ളിക്കളയാതെ ആരോപണം എഴുതി നൽകാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചത്. എഴുതി നൽകാമെന്ന് ജയരാജൻ സമ്മതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ആരോപണം.

അതിനിടെ ഇന്നലെ വൈകീട്ട് കണ്ണൂരില്‍ വെച്ച് പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. പാനൂരില്‍ നടന്ന പാറപ്രം സമ്മേളനത്തിന്‍രെ വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഇരുവരും പിണറായിയില്‍ എത്തിയത്. അവിടെ എത്തിയ പി ജയരാജന്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തുകയായിരുന്നു.

തുടര്‍ന്ന് ഒരു വാഹനത്തിലാണ് പി ജയരാജനും പിണറായി വിജയനും പാറപ്രം സമ്മേളനത്തിന്റെ വാര്‍ഷിക സമ്മേളനചടങ്ങിലേക്ക് എത്തിയത്. ഇപി ജയരാജന്‍ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പി ജയരാജന്റെ ആരോപണം സിപിഎം കേന്ദ്രനേതൃത്വം അന്വേഷിച്ചേക്കുമെന്നാണ് സൂചന.