പനിക്കും ചുമയ്ക്കും കാരണം എച്ച്3എൻ2 വൈറസ്; ഏപ്രിൽ ആദ്യം കുറഞ്ഞേക്കും- ഐ.സി.എം.ആർ

പനിക്കും ചുമയ്ക്കും കാരണം എച്ച്3എൻ2 വൈറസ്; ഏപ്രിൽ ആദ്യം കുറഞ്ഞേക്കും- ഐ.സി.എം.ആർ

March 4, 2023 0 By Editor

ന്യൂ‍ഡൽഹി: രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പനിക്കും ചുമയ്ക്കും കാരണം ഇൻഫ്ലുവൻസ വൈറസിന്റെ സബ്ടൈപ്പ് ആയ എച്ച്3എൻ2 വൈറസ് ആണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ).  ഇൻഫ്ലുവൻസ വൈറസിന്റെ മറ്റു സബ്ടൈപ്പുകളെ അപേക്ഷിച്ച് ആശുപത്രിവാസം കൂടുതൽ എച്ച്3എൻ2 വൈറസ് മൂലമുണ്ടാകുമെന്നും ഐസിഎംആർ മുന്നറിയിപ്പു നൽകി.

രാജ്യമെങ്ങുമുള്ള വിവിധ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറി (വിആർഡിഎൽഎസ്) ശൃംഖല വഴിയാണ് ഐസിഎംആർ ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഡിസംബർ 15 മുതൽ ഇന്നുവരെ 30 വിആർഡിഎൽഎസുകളിൽനിന്നുള്ള ഡേറ്റ വച്ച് ഇൻഫ്ലുവൻസ  എച്ച്3എൻ2 വൈറസ് കാരണമാണ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് ഐസിഎംആറിലെ സാംക്രമികരോഗ വിഭാഗം അധ്യക്ഷ ഡോ. നിവേദിത ഗുപ്ത പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 92% പേർക്കും പനിയുണ്ട്. ചുമയുള്ളവർ 86% പേരാണ്, ശ്വാസതടസ്സം നേരിട്ടവർ 27 ശതമാനവും ശ്വാസംമുട്ടൽ അനുഭവപ്പെട്ടവർ 16 ശതമാനവുമാണ്. അടുത്തിടെ നടത്തിയ ഐസിഎംആർ സർവേയിൽ ഇങ്ങനെ ആശുപത്രിയിൽ വരുന്നവരിൽ 16% പേർക്ക് ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.

മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ സബ്ടൈപ്പ് വഴിയുള്ള രോഗബാധ കുറഞ്ഞേക്കാമെന്നും ഡോ. നിവേദിത ഗുപ്ത പറഞ്ഞു. മറ്റ് ഇൻഫ്ലുവൻസ വൈറസുകളെ അപേക്ഷിച്ച് കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്നത് എച്ച്3എൻ2 വൈറസ് ആണെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ തലവൻ ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

ഇതു പുതിയ വകഭേദമല്ലെന്നും 1968ൽ ഹോങ്കോങ്ങിൽ വൻതോതിൽ രോഗബാധയ്ക്കു കാരണമായത് ഈ വൈറസ് ആണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഓരോ വർഷവും ഇൻഫ്ലുവൻസ വൈറസ് ബാധിച്ചവരുടെ എണ്ണം ലോകവ്യാപകമായി 30–50 ലക്ഷം വരെയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നു. 2.9 ലക്ഷം മുതൽ 6.5 ലക്ഷം പേർ വരെയാണ് ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖം മൂലം മരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിൽ പറയുന്നു.