റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിൽ വീട്ടമ്മയുടെ പേരും ഫോൺ നമ്പരും എഴുതിവെച്ചു; അഞ്ചുവര്‍ഷത്തെ അന്വേഷണം, അയല്‍വാസിയെ കുരുക്കി വീട്ടമ്മ

റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിൽ വീട്ടമ്മയുടെ പേരും ഫോൺ നമ്പരും എഴുതിവെച്ചു; അഞ്ചുവര്‍ഷത്തെ അന്വേഷണം, അയല്‍വാസിയെ കുരുക്കി വീട്ടമ്മ

March 21, 2023 0 By Editor

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിൽ പേരും ഫോൺ നമ്പരും എഴുതിവെച്ച് വീട്ടമ്മയെ മാനസികമായി പീഡിപ്പിച്ച കേസിൽ ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറെ കുടുക്കി കൈയക്ഷരം. അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയായ വീട്ടമ്മ നീതി നേടിയെടുത്തിരിക്കുന്നത്‌.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിലാണ് വീട്ടമ്മയുടെ പേരും ഫോൺ നമ്പരും കുറിച്ചിട്ടത്. പ്രതിയെ കൈയക്ഷരത്തിലൂടെയാണ് വീട്ടമ്മ കുടുക്കിയത്. അയൽവാസിയും ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറുമായ അജിത് കുമാറിന്റേതാണ് കൈയക്ഷരമെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. 2018 മെയ് മാസം മുതൽ അശ്ലീല സംഭാഷണവുമായി ഫോൺ വിളികൾ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഇങ്ങനെ വിളിച്ചയാളിൽ നിന്നാണ് യുവതി സംഭവം അറിയുന്നത്. നമ്പറും പേരും എഴുതിവെച്ചിരിക്കുന്നതിന്റെ ഫോട്ടോ ഇയാൾ യുവതിയ്‌ക്ക് വാട്‌സ്ആപ്പിൽ അയച്ചുനൽകുകയും ചെയ്തു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ വഴിത്തിരിവായത്. വീട്ടമ്മയുടെ നിർദേശപ്രകാരം ഫോൺ നമ്പർ അപരിചിതനായ അയാൾ മായ്ച്ചുകളഞ്ഞെന്നും അവർ പറഞ്ഞു.

ചുവരിലെ കൈയക്ഷരം പരിചിതമായി തോന്നിയ വീട്ടമ്മ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹിയായ ഭർത്താവ് സൂക്ഷിച്ചിരുന്ന അസോസിയേഷന്റെ മിനിട്‌സ് ബുക്കുമായി കൈയക്ഷരം ഒത്തുനോക്കി. വാട്‌സ്ആപ്പിലൂടെ അപരിചിതൻ അയച്ച ചിത്രത്തിലെ കൈയക്ഷരവും മിനുട്‌സ് ബുക്കിലെ കൈയക്ഷരവും ഒന്നാണെന്ന് തിരിച്ചറിയുകയായിരുന്നു.

തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്കായി ബെംഗളൂരുവിലെ സ്വകാര്യ ഫൊറൻസിക് ഏജൻസിയ്‌ക്ക് അയച്ച് ഉറപ്പുവരുത്തി. ഈ തെളിവുകൾ വെച്ച് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. കോടതി നിർദേശ പ്രകാരം സർക്കാർ ഫോറൻസിക് ലാബിലും ഇത് സ്ഥീകരിച്ചതോടെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ അജിത് കുമാറിനെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. മുൻപ് കരിയത്തെ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹിയായിരുന്ന ഭർത്താവിനോട് പ്രതിയ്‌ക്കുള്ള വിരോധമാണ് പകവീട്ടലിനു കാരണമെന്നാണ് വീട്ടമ്മയുടെ ആരോപണം.