കിണറ്റിൽ മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങിമരിച്ചു; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയെന്ന് ആരോപണം

കിണറ്റിൽ മയക്കുവെടിയേറ്റ കരടി വെള്ളത്തിൽ മുങ്ങിമരിച്ചു; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയെന്ന് ആരോപണം

April 20, 2023 0 By Editor

തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടിക്ക് ദാരുണാന്ത്യം. കിണറ്റില്‍ വെച്ച് വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.‌ വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടി വെച്ചത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്.

മയക്കുവെടിവെച്ച് കരടിയെ വലയില്‍ വീഴ്ത്താനാണ് വനംവകുപ്പ് ശ്രമിച്ചതെങ്കിലും ഇത് പാളി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ദീര്‍ഘനേരം കരടി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന സാഹചര്യമുണ്ടായി. ഇതാണ് മരണകാരണം.

ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിന്റെ സമീപത്തായി കോഴികളുണ്ടായിരുന്നു. ഇവയെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. രണ്ട് കോഴികളെ കരടി പിടികൂടിയിരുന്നു. മൂന്നാമതൊരു കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ കരടി കിണറ്റില്‍ വീഴുകയായിരുന്നു.

ശബ്ദം കേട്ട് പുറത്തെത്തിയ വീട്ടുകാരാണ് കരടിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തി. കരടി കിണറ്റിന്റെ വശങ്ങളില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. പലതവണ മുകളിലേക്ക് കയറാന്‍ കരടി ശ്രമിച്ചെങ്കിലും വഴുതി വെള്ളത്തിലേക്കു വീണു. കരടി മുകളിലേക്ക് കയറാതിരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വല വിരിച്ചു. വലിയ കരടി ആയതിനാല്‍ മയക്കാതെ വലയില്‍ കുടുക്കി എടുക്കുന്നത് പ്രായോഗികമായിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുലര്‍ച്ചെ 4 മണിയോടെ മൃഗശാലയിലെ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ വനംവകുപ്പ് വിവരം അറിയിച്ചു. മൃഗശാല ഡയറക്ടറുടെ നിര്‍ദേശം അനുസരിച്ച് ഡോക്ടര്‍ സ്ഥലത്തെത്തി. വലയെറിഞ്ഞ് കുരുക്കിയാല്‍ കരടി വല കീറാന്‍ സാധ്യതയുണ്ടായിരുന്നു. പുറത്തെത്തിച്ചശേഷം വലകീറിയാല്‍ ജനങ്ങള്‍ക്ക് അപകടം ഉണ്ടാകാം എന്നതും വനംവകുപ്പ് പരിഗണിച്ചു. മോട്ടര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ ശ്രമിച്ചപ്പോള്‍ വയര്‍ കരടി മുറിച്ചു. ഇതോടെ മയക്കുവെടി വയ്ക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിലേക്ക് വനംവകുപ്പ് എത്തി.

വനംവകുപ്പ് വിരിച്ച വലയുടെ മുകളിലിരുന്ന കരടിയെ രാവിലെ 9.20ന് ഡോ.അലക്‌സാണ്ടര്‍ വെടിവച്ചു. രണ്ടാമത്തെ വെടി കരടിയുടെ ദേഹത്തുകൊണ്ടു. കരടിയെ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വലയില്‍നിന്ന് തെന്നിമാറി വെള്ളത്തിലേക്ക് വീണു. കിണറില്‍ രണ്ടാള്‍പൊക്കം വെള്ളമുണ്ടായിരുന്നു. കരടിയെ വെള്ളത്തില്‍നിന്ന് ഉയര്‍ത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും കരടി പൂര്‍ണമായി മയങ്ങാത്തതിനാല്‍ ശ്രമം വിജയിച്ചില്ല.
കിണറിലിറങ്ങിയ ഉദ്യോഗസ്ഥന് ശ്വാസം കിട്ടാതെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിവച്ച് അരമണിക്കൂര്‍ കഴിഞ്ഞിട്ടും കരടിയെ മുകളിലേക്ക് കയറ്റാന്‍ കഴിയാതെ വന്നതോടെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കരടി മയക്കത്തിലാണോ എന്ന് ഉറപ്പില്ലാത്തിതിനാല്‍ പിന്നീട് അരമണിക്കൂറോളം ആരും കിണറിലേക്ക് ഇറങ്ങിയില്ല. നാട്ടുകാര്‍ കിണറിനു ചുറ്റും കൂടിയതോടെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടു. 11 മണിയോടെ നെടുമങ്ങാട് ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ കിണറിലേക്ക് ഇറങ്ങി കരടിയെ വലിയില്‍ കെട്ടി പുറത്തെത്തിച്ചു. പ്രത്യേക കൂടില്‍ പാലോട് വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. കരടി ചത്തതായി 11.50 ഓടെ സ്ഥിരീകരിച്ചു. ജനവാസ കേന്ദ്രമായ കണ്ണമ്പള്ളിയില്‍ മുന്‍പ് വന്യജീവികള്‍ എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വനമേഖലയായ അഗസ്ത്യാര്‍കൂടം ഇവിടെനിന്ന് 20 കിലോമീറ്റര്‍ അകലെയാണ്.