14കാരനെ പീഡിപ്പിച്ച കേസ്: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഗിരീഷിന് 7 വർഷം തടവ്

14കാരനെ പീഡിപ്പിച്ച കേസ്: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഗിരീഷിന് 7 വർഷം തടവ്

April 27, 2023 0 By Editor

തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിങിന് എത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരീഷിനെ (59) 7 വർഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നരലക്ഷം രൂപ പിഴ നൽകണം. പിഴ തുക കുട്ടിക്ക് കൈമാറണം. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി ശിക്ഷ അനുഭവിക്കണം. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ആജ് സുദർശനാണ് ശിക്ഷ വിധിച്ചത്.

സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ പീഡനം നടത്തി, മാനസിക അസ്വാസ്ഥ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു, ഒന്നിൽ കൂടുതൽ തവണയുള്ള പീഡനം, മുൻപ് പോസ്കോ കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും കുറ്റം ആവർത്തിച്ചു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിക്ഷ. വിവിധ വകുപ്പുകൾ അനുസരിച്ച് 26 വർഷം തടവുശിക്ഷ ലഭിച്ചെങ്കിലും 7 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

മറ്റൊരു ആൺക്കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതേ കോടതി ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽ നിന്നു ജാമ്യം നേടി. ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായിരുന്ന പ്രതി മണക്കാട് കുര്യാത്തിയിലെ വീടായ തണലിനോട് ചേർന്നുള്ള സ്വകാര്യ ക്ലിനിക്കിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ കൗൺസിലിങ്ങിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ മനോരോഗം വർധിച്ചു. തുടർന്ന്, പ്രതി കുട്ടിയെ മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. പീഡനം പുറത്ത് പറയരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി വിവരം പുറത്ത് പറഞ്ഞില്ല.

വീട്ടുകാർ മറ്റ് പല മനോരോഗ വിദഗ്ധരെയും കാണിച്ചെങ്കിലും കുറയാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രി സൈക്ക്യാട്രി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 2019 ജനുവരി 30ന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി പറയുന്നത്. പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വിഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നു എന്നും വെളിപ്പെടുത്തി. മെഡിക്കൽ കോളജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് കേസെടുത്തു. ആദ്യം എടുത്ത കേസിൽ ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്നാണ് കുട്ടിയുടെ അസുഖം മൂർച്ഛിച്ചതെന്ന് കുട്ടിയെ ചികിൽസിച്ച ഡോക്ടർമാർ വിസ്താര വേളയിൽ പറഞ്ഞു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ഫോർട്ട് എസ്ഐമാരായ കിരൺ.ടി.ആർ., എ.അനീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.