‘‘ആരും മനഃപൂര്‍വം വരാതിരുന്നല്ല, ആർക്കും ഒരു ഇഷ്ടക്കുറവും ഇല്ല ; മോഹൻലാലും മമ്മൂട്ടിയും ദിലീപും വിളിച്ചു, ആരോടും പരാതിയില്ല: മാമുക്കോയയുടെ മകൻ

‘‘ആരും മനഃപൂര്‍വം വരാതിരുന്നല്ല, ആർക്കും ഒരു ഇഷ്ടക്കുറവും ഇല്ല ; മോഹൻലാലും മമ്മൂട്ടിയും ദിലീപും വിളിച്ചു, ആരോടും പരാതിയില്ല: മാമുക്കോയയുടെ മകൻ

April 28, 2023 0 By Editor

മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് നിസാര്‍. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവർ വിളിച്ച് സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. ഇതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാർ പ്രതികരിച്ചു.

‘‘ആരും മനഃപൂര്‍വം വരാതിരുന്നല്ല, ആർക്കും ഒരു ഇഷ്ടക്കുറവും ഇല്ല. എല്ലാവരും വിളിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവർ വിളിച്ചിരുന്നു. പെട്ടന്നായിരുന്നല്ലോ കബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. പത്ത് മണിക്ക് എത്തണമെങ്കിൽ പുലർച്ചെ തന്നെ ഇറങ്ങേണ്ടി വരും. ഇവരൊന്നും വരുന്നതിലല്ലോ, പ്രാർഥിക്കുന്നതിലല്ലേ കാര്യം. ജോജുവും ഇർഷാദും സാദിഖും ഇടവേള ബാബുവും വീട്ടിൽ വന്നിരുന്നു. ആരോടും ഒരു പരാതിയുമില്ല. ഇവരൊക്കെ നല്ല സുഹൃത്തുക്കളും ഇഷ്ടക്കാരുമാണ്.

 ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകള്‍ക്ക് പോകുന്നതിനോട് ഉപ്പയ്ക്കും താല്പര്യമുണ്ടായിരുന്നില്ല. ഇന്നസന്‍റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല, ഒരു പരിപാടിക്ക് പോയതായിരുന്നു. അന്ന് വാപ്പയും വന്നിട്ടില്ല. വന്ന പിറ്റേദിവസം ഇന്നസന്റിന്റെ വീട്ടിൽപോയി സംസാരിച്ചിരുന്നു. ഉപ്പായ്ക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വിലകൂടിയ ചെരുപ്പ് ധരിക്കില്ല, വസ്ത്രം ധരിക്കില്ല. ദേഷ്യം വരില്ല അങ്ങനെയായിരുന്നു ഉപ്പ.’’–മുഹമ്മദ് നിസാർ പറഞ്ഞു.

മാമുക്കോയക്ക്‌ മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന സംവിധായകൻ വി.എം വിനുവിന്റെ പ്രതികരണം സിനിമാ മേഖലയില്‍ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നുമാണ് വിനു പറഞ്ഞത്.