‘കോണ്‍ഗ്രസ് എന്നെ 91 തവണ അപമാനിച്ചിട്ടുണ്ട് ; എന്നാലും ഞാന്‍ രാജ്യത്തിന് വേണ്ടി പണിയെടുത്തു കൊണ്ടിരിക്കും’ ; കര്‍ണാടകയില്‍ മോദി

‘കോണ്‍ഗ്രസ് എന്നെ 91 തവണ അപമാനിച്ചിട്ടുണ്ട് ; എന്നാലും ഞാന്‍ രാജ്യത്തിന് വേണ്ടി പണിയെടുത്തു കൊണ്ടിരിക്കും’ ; കര്‍ണാടകയില്‍ മോദി

April 29, 2023 0 By Editor

ബംഗലുരു: കോണ്‍ഗ്രസ്പാര്‍ട്ടിയും അതിന്റെ നേതാക്കളും 91 തവണയോളം തന്നെ അപമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നിരുന്നാലും താന്‍ രാഷ്ട്രത്തിന് വേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന ജോലികള്‍ തുടരുക തന്നെ ചെയ്യുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ച കര്‍ണാടകയില്‍ ബിജെപിയ്ക്ക് ഭരണം നിലനിര്‍ത്താന്‍ വേണ്ടി താരപ്രചാരകനായി എത്തിയതായിരുന്നു മോദി.

കോണ്‍ഗ്രസ് തന്നെ മാത്രമല്ല കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തെ ഒന്നടങ്കം അപമാനിച്ചു എന്നും മുമ്പ് ബാബാസാഹേബ് അംബേദ്ക്കറിനെയും വീര്‍ സവര്‍ക്കറെയും ആക്ഷേപിച്ചു ശീലമുളളവരാണെന്നും പറഞ്ഞു. എന്നാല്‍ ഈ അപമാനിക്കലുകളെയെല്ലാം കര്‍ണാടകത്തിലെ ജനങ്ങള്‍ വോട്ടാക്കി പ്രതികരിക്കുമെന്നും ഈ മണ്ണില്‍ ബിജെപിയിലൂടെ അവര്‍ താമര വിരിയിക്കുമെന്നും പറഞ്ഞു.

സാധാരണക്കാരെക്കുറിച്ച് സംസാരിക്കുന്നവരെയെല്ലാം കോണ്‍ഗ്രസ് വെറുക്കും. അവര്‍ അഴിമതിയെക്കുറിച്ചു സംസാരിക്കുകയും രാഷ്ട്രീയ സ്വാര്‍ത്ഥതയെ ആക്രമിക്കുകയും ചെയ്യും. അത്തരക്കാര്‍ സ്ഥിരപ്പെടുന്നത് കോണ്‍ഗ്രസ് ഇഷ്ടപ്പെടുന്നില്ല. ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തന്നെ അപമാനിക്കുന്നതിന് കാരണം ഇതാണെന്ന് ബിദാര്‍ ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് വെറുക്കുന്നതിന്റെ പുതിയ പദങ്ങള്‍ നിഘണ്ടുവില്‍ പരതുകയാണ്. അതിനായി ചെലവഴിക്കുന്ന സമയം തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരുടെ സദാചാരം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുകയാണ് വേണ്ടത്. പാവപ്പെട്ടവര്‍ക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ അപമാനിക്കുന്നത് കോണ്‍ഗ്രസിന്റെ ചരിത്രമാണ് അവര്‍ തന്നെ മാത്രമല്ല അപമാനിച്ചത്. ചൗക്കീദാര്‍ ചോര്‍ ഹൈ എന്ന് പറഞ്ഞവര്‍ മോദി ചോര്‍ ആണെന്നും ഒബിസി സമുദായും മുഴുവനും കള്ളന്മാരാണെന്ന് പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കള്‍ മുമ്പ് ബാബാസാഹേബ് അംബേദ്ക്കറിനെ നിന്ദിച്ചവരാണ്. തന്നെ കോണ്‍സ്ര് പലതവണ ആക്ഷേപിച്ചിട്ടുണ്ടെന്ന് തെളിവ് സഹിതം അംബേദ്ക്കര്‍ പറഞ്ഞിട്ടുണ്ട്. അംബേദ്ക്കറിനെ അവര്‍ രക്ഷസ് എന്നും രാഷ്ട്രദ്രോഹി എന്നും വിളിച്ചവരാണ്. കോണ്‍ഗ്രസ് സവര്‍ക്കറെ ആക്ഷേപിച്ചവരാണ്. അതുപോലെയാണ് കോണ്‍ഗ്രസ് തന്നെയും ആക്ഷേപിച്ചത്. ഇന്ത്യയിലെ മുന്നണിപ്പോരാളികളെ അപമാനിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേതെന്നും വിമര്‍ശിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ മോഡിയെ വിഷം ചീറ്റുന്ന സര്‍പ്പമെന്ന് ആക്ഷേപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മോദി പ്രസംഗത്തിലൂടെ നടത്തിയത്.