ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന, ഇതുവരെ നടത്തിയത് 637 പരിശോധനകൾ

ഓണ വിപണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന, ഇതുവരെ നടത്തിയത് 637 പരിശോധനകൾ

August 22, 2023 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്താനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചതായി ആരോഗ്യ, ഭക്ഷ്യസുരക്ഷാ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്താകെ 637 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 54 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 58 കടകൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. മൂന്ന് സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടികൾക്കായി ശുപാർശ ചെയ്തു. ആറ് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നൽകി. 72 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 167 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് ലാബുകളിൽ പരിശോധനക്കയച്ചു.

ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിക്സ്, ശർക്കര, നെയ്യ്, പച്ചക്കറികൾ, പഴങ്ങൾ, പരിപ്പുവർഗങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണ കേന്ദ്രങ്ങളിലും, ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തി. ഭക്ഷ്യസുരക്ഷാ ലൈസൻസെടുക്കാതെ ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികൾ കൈക്കൊള്ളാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം നൽകി.

വ്യാപാരികൾ ഭക്ഷ്യ സുരക്ഷ ലൈസൻസ്/രജിസ്‌ട്രേഷൻ എടുക്കേണ്ടതും ഉപഭോക്താക്കൾ കാണുന്ന വിധം സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതുമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പനക്കായി സ്ഥാപനത്തിൽ സൂക്ഷിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ നിയമാനുസൃതമായ ലേബൽ വ്യവസ്ഥകളോടെ മാത്രമെ വിൽക്കാൻ പാടുളളൂ. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും, വ്യക്തികളും ശുചിത്വ ശീലങ്ങൾ കർശനമായും പാലിക്കണം.