കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് 2.68 കോടി അറ്റലാഭം

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന് 2,68,55,129.53 രൂപ അറ്റലാഭം. 2022-’23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരമാണിത്. കഴിഞ്ഞവർഷം ഇത് 1,09,81,558.89 രൂപയായിരുന്നു. നവംബർ 26-ന് നടക്കുന്ന ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ അംഗങ്ങൾക്കുള്ള ലാഭവിഹിതം പ്രഖ്യാപിക്കും. റിസർവ് ആൻഡ് പ്രൊവിഷൻസായി 26.07 കോടി രൂപ നീക്കിവെച്ചതിനുശേഷമുള്ള അറ്റലാഭമാണ് 2.68 കോടി രൂപ. റിസർവ് ആൻഡ് പ്രൊവിഷ്യൻസ് ഇനത്തിൽ 183.90 കോടി രൂപ ബാങ്കിന് നീക്കിയിരിപ്പുണ്ട്. 2003-ൽ പ്രവർത്തനമാരംഭിച്ച ബാങ്ക് 2007 മുതൽ തുടർച്ചയായി ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഡയറക്ടർ സി.എൻ. വിജയകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

സിവിൽ സർവീസ്, പി.എസ്.സി., യു.പി.എസ്.സി., സഹകരണ സംഘങ്ങൾ തുടങ്ങിയ മത്സര പരീക്ഷകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർഥികളെ ഉന്നതറാങ്ക് നേടാൻ പ്രാപ്തരാക്കുന്നതിന് പരിശീലനകേന്ദ്രം സ്ഥാപിക്കും. ചാലപ്പുറത്ത് ബാങ്കിനോടനുബന്ധിച്ചാണ് ഇതു തുടങ്ങുക. സൗജന്യപരിശീലനമാണ് നൽകുക. ബാങ്കിന്റെ കീഴിൽ രൂപവത്കരിച്ച കെയർ ഫൗണ്ടേഷന്റെ എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ മികച്ച പത്ത് കാൻസർ ആശുപത്രികളിലൊന്നാണ്. ചാലപ്പുറത്തുള്ള ഡയാലിസിസ് സെന്ററിൽ 72 രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുന്നുണ്ട്. പ്രതിദിനം 36 ഡയാലിസിസുകളാണ് സൗജന്യമായി നൽകിവരുന്നത് -അദ്ദേഹം പറഞ്ഞു.
ചെയർപേഴ്‌സൺ പ്രീമ മനോജ്, വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, ഡയറക്ടർമാരായ ജി. നാരായണൻകുട്ടി, ടി.എം. വേലായുധൻ, എ. ശിവദാസ്, പി.എ. ജയപ്രകാശ്, എൻ.പി. അബ്ദുൾ ഹമീദ്, വി. ബലരാമൻ, കെ.ടി. ബീരാൻകോയ, പി.എസ്. ഷിംന, എ. അബ്ദുൾ അസീസ്, കെ.പി. രാമചന്ദ്രൻ, ജനറൽ മാനേജർ സാജു ജെയിംസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story