വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട് സന്ദർശിച്ച് ​ഗവർണർ

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട് സന്ദർശിച്ച് ​ഗവർണർ

February 19, 2024 0 By Editor

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കത്തെ പോളിന്റെയും വീടന് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുടുംബാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.കൂടാതെ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ശരത്തിന്റെയും വീട് അദ്ദേഹം സന്ദർശിക്കും.

തുടർന്ന്, അദ്ദേഹം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും സന്ദര്‍ശിക്കും. മാനന്തവാടി ബിഷപ്‌സ് ഹൗസില്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ടോടെ വിമാന മാര്‍ഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും. ഇന്നലെ രാത്രിയോടെയാണ് ഗവർണർ വയനാട്ടിലെത്തിയത്.

അതേസമയം, അജീഷിന്റെ കുടുംബത്തിന് വ്യവസായി ബോബി ചെമ്മണ്ണൂർ 5 ലക്ഷം രൂപ കൊടുത്തു. വയനാട് സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂരിലെത്തിയ ഗവർണർക്കു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.

കരിങ്കൊടി കാണിച്ച ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് പൊലീസ് ജീപ്പ് തടഞ്ഞിട്ട ഡിവൈഎഫ്ഐ പ്രവർത്തകർ, കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ചു. തുടർന്ന് മട്ടന്നൂർ ടൗണിൽ എസ്എഫ്ഐ– ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറി.