നല്ല ആൺകുഞ്ഞുണ്ടാകാൻ എന്തുവേണം? വിവാഹദിവസം കുറിപ്പ് നൽകി; ഭർത്താവിനെതിരെ യുവതി ഹൈക്കോടതിയിൽ

നല്ല ആൺകുഞ്ഞുണ്ടാകാൻ എന്തുവേണം? വിവാഹദിവസം കുറിപ്പ് നൽകി; ഭർത്താവിനെതിരെ യുവതി ഹൈക്കോടതിയിൽ

February 23, 2024 0 By Editor

കൊച്ചി: നല്ല ആൺകുഞ്ഞുണ്ടാകാൻ ഏതു രീതിയിലും സമയത്തുമാണു ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്തു യുവതി ഹൈക്കോടതിയിൽ ഹർജി നൽകി.

ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമപ്രകാരം ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണു കൊല്ലം സ്വദേശിനിയായ മുപ്പത്തിയൊൻപതുകാരി ഹർജി നൽകിയത്. തുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. 2012 ഏപ്രിലായിരുന്നു മുവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയുടെ വിവാഹം. വിവാഹദിവസം തന്നെ  ഇംഗ്ലിഷ് മാസികയിൽ വന്ന കുറിപ്പു മലയാളത്തിലാക്കി നൽകിയെന്നു ഹർജിയിൽ പറഞ്ഞു. ഭർത്താവിന്റെ പിതാവാണ് ഇതു തയാറാക്കിയതെന്നു തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ചു പ്രി നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ ഡയറക്ടർക്കു കത്ത് അയച്ചിരുന്നു. തുടർന്നു പരാതി പരിശോധിക്കാനും കർശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷനൽ ഡയറക്ടർക്കു കൈമാറി.

പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ വ്യക്തമാക്കുന്നതായിരുന്നു ഭര്‍ത്താവിന്റേയും മാതാപിതാക്കളുടെയും പെരുമാറ്റം. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കുറിപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശിച്ചു. ഭര്‍ത്താവും ഒന്നിച്ച് ലണ്ടനിലായിരുന്നു താമസം.

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. 2014ല്‍ പെണ്‍കുട്ടിയെ പ്രസവിച്ചു. എന്നാല്‍ പെണ്‍കുട്ടി ജനിച്ചതോടെ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള ദ്രോഹം വര്‍ധിച്ചു. മകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും അടിസ്ഥാന കാര്യങ്ങള്‍ പോലും ഭര്‍ത്താവ് ചെയ്തില്ല. തുടര്‍ന്ന് കുടുംബക്കോടതിയെ സമീപിച്ചെന്നും ഹര്‍ജിയില്‍ അറിയിച്ചു.