ചവിട്ടുപടിയില്‍ നിന്നുള്ള യാത്ര വിലക്കി; യാത്രക്കാരന്‍ കണ്ടക്ടറെ കുത്തി പരുക്കേല്‍പ്പിച്ചു

ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതിന് കണ്ടക്റെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. ബെംഗളൂരുവിലാണ് സംഭവം. കുത്തേറ്റ 45കാരനായ കണ്ടക്ടര്‍ യോഗേഷ് ചികിത്സയിലാണ്. പ്രതിയായ ജാർഖണ്ഡ് സ്വദേശി ഹർഷ് സിൻഹ അറസ്റ്റിലായി.


ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (ബിഎംടിസി) ബസ് വൈറ്റ്ഫീൽഡ് പോലീസ് സ്‌റ്റേഷനു സമീപത്ത് എത്തിയപ്പോഴാണ് പ്രശ്നം നടന്നത്. ബസിന്‍റെ ചവിട്ടുപടിയിൽ നിന്ന് യാത്ര ചെയ്യരുതെന്ന് പറഞ്ഞതോടെ പ്രതി യോഗേഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഒന്നിലേറെ തവണ കുത്തേറ്റു. അക്രമി ചുറ്റികയെടുത്ത് ബസിന്‍റെ ചില്ലും തകർത്തു. പരിഭ്രാന്തരായ യാത്രക്കാര്‍ ചിതറി ഓടി.

പരിക്കേറ്റ യോഗേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരതീയ ന്യായ് സൻഹിതയുടെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് എടുത്തത്. പ്രതിയുടെ പശ്ചാത്തലം പോലീസ് അന്വേഷിക്കുകയാണ്. ഹർഷ് സിൻഹ ബെംഗളൂരുവിലെ ഒരു കോൾ സെന്‍ററിൽ ജോലി ചെയ്യുകയായിരുന്നു. ഇയാളെ സെപ്റ്റംബർ 20ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കായി ഇന്‍റർവ്യൂ കഴിഞ്ഞിരുന്നു. ജോലി ലഭിച്ചിരുന്നില്ല. മടങ്ങുന്നതിനിടെയാണ് ബസില്‍ അക്രമം നടത്തിയത്

Related Articles
Next Story