ആരോപണം സത്യം, പരാതിയിൽ ഉറച്ചുനിൽക്കുന്നു; ജയസൂര്യയുടെ സോഷ്യൽ മീഡിയാ കുറിപ്പിനെതിരെ നടി

കൊച്ചി: തനിക്കെതിരേ ഉയർന്ന പീഡനാരോപണങ്ങൾ തള്ളി ഫേയ്സ്ബുക്ക് പോസ്റ്റിട്ട ജയസൂര്യയ്ക്കെതിരേ പരാതിക്കാരിയായ നടി. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അവർ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. തന്റെ ജീവിതത്തിൽ ആദ്യമായാണ് എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം നിരവധി വെളിപ്പെടുത്തലുകളാണ് നടന്മാർക്കും സംവിധായകർക്കുമെതിരെ ഉയർന്നത്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ജയസൂര്യക്കെതിരെ രണ്ട് നടിമാർ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതി. ഇതിലൊരാളാണ് ഇപ്പോൾ ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ രം​ഗത്തെത്തിയത്.

ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താൻ ഉയർത്തിയത് തെറ്റായ ആരോപണങ്ങളല്ലെന്നും അവർ പറഞ്ഞു. "വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായപ്പോൾ ഞാൻ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപമണമുയർന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്. ഞാൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് എനിക്ക് ഒരിക്കലും നല്ലതായി വരില്ല", അവർ പറഞ്ഞു.

പീഡനം പോലെതന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ് എന്നായിരുന്നു ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

2008, 2013 വർഷങ്ങളിൽ സിനിമാ സെറ്റിൽവെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളിൽ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. 2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍വെച്ച് ജയസൂര്യ കടന്നുപിടിച്ചതായാണ് ഒരു നടിയുടെ ആരോപണം. 2013-ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് മറ്റൊരു പരാതി. സെക്ഷന്‍ 354,354 എ, 509 എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles
Next Story