മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സിബിഐ സുപ്രിംകോടതിയില്‍ മറുപടി നല്‍കും

ന്യൂ ഡൽഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന് എതിരെയാണ് അരവിന്ദ് കെജ്‌രിവാള്‍ സുപ്രിംകോടതിയെ സമീപിച്ചത്. തന്നെ അറസ്റ്റ് ചെയ്ത സിബിഐ നടപടി നിയമവിരുദ്ധമാണെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ വാദം. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചത് എന്നുമാണ് സിബിഐയുടെ നിലപാട്.

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത സിബിഐ ഇന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. സിബിഐ നടപടികള്‍ വിചാരണ വൈകിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്ന് അരവിന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ പരാതിപ്പെട്ടിട്ടുണ്ട്. കെജ്‌രിവാളിന് ഈ കേസില്‍ ജാമ്യം ലഭിച്ചാല്‍ ആം ആദ്മി പാര്‍ട്ടിക്ക് അത് വലിയ രാഷ്ട്രീയ ഊര്‍ജമായി ഈ ഘട്ടത്തില്‍ മാറും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുക. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത കേസില്‍ കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഓഗസ്റ്റ് 27 വരെയാണ് ഡല്‍ഹി കോടതി നീട്ടിയിരുന്നത്. ഡല്‍ഹിയില്‍ മദ്യനയ രൂപീകരണത്തിനായി കോഴ വാങ്ങിയെന്നാണ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരായ കേസ്.

Related Articles
Next Story