'പരാതിക്കാരി പറയുന്ന തിയതിയിൽ നിവിൻ പോളി വർഷങ്ങൾക്കു ശേഷം സിനിമയുടെ സെറ്റിലായിരുന്നു': പീഡന ആരോപണത്തിൽ പ്രതികരിച്ച് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം

കൊച്ചി: നിവിൻ പോളിക്കെതിരായ പീഡന ആരോപണത്തിൽ പ്രതികരിച്ച് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. പരാതിക്കാരി പറയുന്ന തിയതിയിൽ നിവിൻ പോളി വർഷങ്ങൾക്കു ശേഷം സിനിമയുടെ സെറ്റിലായിരുന്നു എന്നാണ് വിശാഖ് പറയുന്നത്. വർഷങ്ങൾക്കു ശേഷം സിനിമയുടെ നിർമാതാവും മെരിലാൻഡ് സിനിമാസിന്റെ ഉടമയുമാണ് വിശാഖ് സുബ്രഹ്മണ്യം.

പരാതിക്കാരി ഉന്നയിക്കുന്ന തീയതിയായ ഡിസംബർ 14-നാണ് സിനിമയിൽ ഹിറ്റായ ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’ എന്ന ഡയലോ​ഗുള്ള ഭാ​ഗം ചിത്രീകരിച്ചതെന്നും വിശാഖ് പറഞ്ഞു.സിനിമയുടെ ചിത്രീകരണത്തിനായി നിവിൻ തനിക്ക് ഡേറ്റ് നൽകിയത് ഡിസംബർ 1,2,3,14 എന്നീ 4 ദിവസങ്ങളിലാണ്. നിവിൻ ഒപ്പിട്ട കരാർ തന്റെ കയിയ്യിലുണ്ടെന്നും വിശാഖ് പറയുന്നു.

മൂന്നാറിലാണ് 1,2,3 തീയതികളിൽ സിനിമയുടെ ഷൂട്ടിം​ഗ്. ഡിസംബർ 14ന് രാവിലെ 7.30 മുതൽ 15 പുലർച്ചെ 2.30 വരെ നിവിൻ എറണാകുളം ന്യൂക്ലിയസിൽ ഉണ്ടായിരുന്നെന്നും വിശാഖ് വെളിപ്പെടുത്തി. താൻ മാത്രമല്ല, 150 ജൂനിയർ ആർട്ടിസ്റ്റുകളും നിവിനെ കണ്ടിട്ടുണ്ട്. സിനിമയിൽ കാണുന്ന ഒറ്റയ്ക്കു വഴിവെട്ടി വന്നവനാടാ എന്ന ഡയലോ​ഗ് ക്രൗൺ പ്ലാസയിലെ റൂമിൽ അർധ രാത്രിയാണ് ചിത്രീകരിച്ചത്. നിവിൻ ഇവിടെ ഉണ്ടോയിരുന്നോ എന്ന് അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാലും വ്യക്തമാണ്.


നിവിന് മെരിലാൻഡിന്റെ പേരിൽ നേരത്തെ പ്രതിഫലവും നൽകിയിരുന്നു. നിവിന്റെ അസിസ്റ്റന്റ്സിനു തൊട്ടടുത്ത ദിവസം തന്നെ ബാറ്റ ബാങ്ക് ട്രാൻസ്‍ഫറും ചെയ്തതാണ്. 15ന് പുലർച്ചെ 2.30ന് ഷൂട്ടിങ് കഴിഞ്ഞ ശേഷം എല്ലാവരും ഫോട്ടോയെടുത്താണ് പിരിഞ്ഞത്. സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ലൊക്കേഷൻ ചിത്രങ്ങളും എടുത്തിട്ടുണ്ട്. അന്വേഷണ സംഘം ഇതെല്ലാം പരിശോധിച്ചാൽ വ്യക്തമാകുമെന്നും വിശാഖ് കൂട്ടിച്ചേർത്തു.


Related Articles
Next Story