സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് പത്തൊന്‍പതിനാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. സീതാ എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന യെച്ചൂരി എസ്എഫ്‌ഐയിലൂടെയാണ് സിപിഎം രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1974 ലില്‍ എസ്എഫ്.ഐയില്‍ അംഗമായ യെച്ചൂരി വൈകാതെ സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്റായി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദ പഠനത്തിന് ശേഷം ജെഎന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഫസ്റ്റ് ക്ലാസില്‍ ബിരുദാനന്തരബിരുദം നേടി. പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായതിനെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാനായില്ല. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജെ.എന്‍.യു യൂണിയന്റെ പ്രസിഡന്റായി. 1980 ല്‍ സിപിഎമ്മിലെത്തി.

1974ല്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നത്. 1978ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. ജെഎന്‍യുവിലെ പഠനത്തിനിടെ അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി. മൂന്നു തവണ യച്ചൂരിയെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. 1985-ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21ാം പാര്‍ട്ടികോണ്‍ഗ്രസില്‍ ദേശീയ സെക്രട്ടറിയായി.

ഒന്നാം യുപിഎ സര്‍ക്കാരും ഇടതുപക്ഷവുമായുള്ള ബന്ധത്തിലെ പ്രധാന കണ്ണിയായി വര്‍ത്തിച്ചത് യെച്ചൂരിയായിരുന്നു. നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെങ്കിലും ദേശീയതലത്തില്‍ സിപിഎമ്മിന്റെ വക്താവും മുഖവുമായിരുന്നു യെച്ചൂരി. കോണ്‍ഗ്രസുകാരുമായി ഏറ്റവും അടുപ്പമുള്ള നേതാവും യെച്ചൂരിയായിരുന്നു. അതുകൊണ്ടാണ് സീതാറാം യച്ചൂരി ഒരേസമയം സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞതും.

Related Articles
Next Story