രാജ്യവ്യാപകമായി കോവിഡ് പടർന്നതിന് കാരണം തബ‍്‍ലീഗി ജമാഅത്തെന്നു യോഗി ആദിത്യനാഥ്
ഡൽഹി; കോവിഡ് കേസുകള്‍ രാജ്യവ്യാപകമായി ഉയരാന്‍ കാരണം തബ്‍ലീഗി ജമാഅത്താണെന്ന ആരോപണവുമായ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തബ്‍ലീഗി ജമാഅത്തുമായ് ബന്ധമുള്ളവര്‍ കോവിഡ് വൈറസ് വാഹകരായാണ് പ്രവര്‍ത്തിക്കുന്നത്.…
ഡൽഹി; കോവിഡ് കേസുകള്‍ രാജ്യവ്യാപകമായി ഉയരാന്‍ കാരണം തബ്‍ലീഗി ജമാഅത്താണെന്ന ആരോപണവുമായ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തബ്‍ലീഗി ജമാഅത്തുമായ് ബന്ധമുള്ളവര്‍ കോവിഡ് വൈറസ് വാഹകരായാണ് പ്രവര്‍ത്തിക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനമാണ് അവര്‍ ചെയ്തതെന്നും അവര്‍ക്കെതിരേ അതേ രീതിയില്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗി ആദിഥ്യനാഥ് ആരോപിച്ചു. നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 3000ത്തോളം പേരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം അറിയിച്ചു.
രോഗം ബാധിക്കുക എന്നത് കുറ്റകൃത്യമല്ല, എന്നാല്‍ കൊറോണ പോലുള്ള രോഗം മറച്ചുവയ്ക്കുന്നത് കുറ്റകരമാണെന്നും ഇത്തരം നിയമലംഘകര്‍ക്കെതിരെ യു.പി സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 2328 പേര്‍ക്കാണ് ഉത്തര്‍ പ്രദേശില്‍ രോഗം ബാധിച്ചിരിക്കുന്നത്. 42 പേര്‍ രോഗം ബാധിച്ച് മരിച്ചു. മാര്‍ച്ച് ആദ്യ വാരമാണ് യു.പിയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗ്രയിലായിരുന്നു ആദ്യം രോഗ സ്ഥിരീകരണമുണ്ടായത്. എന്നാല്‍ നിസാമുദ്ദീനില്‍ തബ്‍ലീഗ് സമ്മേളനം നടന്നത് മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ചയാണ്.
ഉത്തര്‍ പ്രദേശില്‍ വിവിധ ജില്ലകളിലായി 23 താല്‍ക്കാലിക ജയിലുകള്‍ ഒരുക്കാന്‍ യോഗി സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. തബ്‍ലീഗി പ്രവര്‍ത്തകര്‍ക്കും കോവിഡ് രോഗ ബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്കും വേണ്ടിയാണിത്. ഉത്തര്‍ പ്രദേശില്‍ നിന്ന് 3000 പേര്‍ നിസാമുദ്ദീനിലെ തബ്‍ലീഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാശ് അവസ്തി പറഞ്ഞു. തബ്‍ലീഗുകാര്‍, അവരുടെ കുടുംബാംഗങ്ങള്‍, ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവരുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉത്തര്‍ പ്രദേശില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 814 പേര്‍ തബ്‍ലീഗ് ജമാഅത്തിലെ അംഗങ്ങളാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. വിദേശത്ത് നിന്നെത്തിയ തബ്‍ലീഗ് പ്രവര്‍ത്തകരെയടക്കം 12 പേരെ ഇന്നലെ താല്‍ക്കാലിക ജയിലിലേക്ക് മാറ്റിയിരുന്നു.