തീവണ്ടിയിൽവെച്ച് യുവതിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ

ഷൊര്‍ണൂര്‍: തീവണ്ടിയിൽവെച്ച് യുവതിക്ക് ജീവിയുടെ കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി റെയില്‍വേ. രാജ്യറാണി എക്‌സ്പ്രസില്‍ യുവതിയെ കടിച്ചത് പാമ്പല്ലെന്നും കടിച്ചത് വിഷമില്ലാത്ത മറ്റേതോ ജീവിയായിരിക്കാമെന്നും റെയില്‍വേ അറിയിച്ചു. പൂക്കോട്ടുംപാടം…

By :  Editor
Update: 2024-05-28 07:57 GMT

ഷൊര്‍ണൂര്‍: തീവണ്ടിയിൽവെച്ച് യുവതിക്ക് ജീവിയുടെ കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി റെയില്‍വേ. രാജ്യറാണി എക്‌സ്പ്രസില്‍ യുവതിയെ കടിച്ചത് പാമ്പല്ലെന്നും കടിച്ചത് വിഷമില്ലാത്ത മറ്റേതോ ജീവിയായിരിക്കാമെന്നും റെയില്‍വേ അറിയിച്ചു.

പൂക്കോട്ടുംപാടം സ്വദേശി ഡോ. ടി.പി. ഗായത്രി (25) എന്ന ഡോക്ടർക്കാണ് ചൊവ്വാഴ്ച ഷൊര്‍ണൂര്‍ യാത്രക്കിടെ പാമ്പ് കടിയേറ്റതായി സംശയമുണ്ടായത്. ഇവര്‍ ഷൊര്‍ണൂരിലെ വിഷ്ണു ആയുര്‍വേദ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. വാണിയമ്പലത്തുനിന്നാണ് ഗായത്രി തീവണ്ടിയിൽ കയറിയത്. വല്ലപ്പുഴ എത്തുന്നതിന് മുന്‍പേയാണ് കാലില്‍ എന്തോ കടിച്ചതായി തോന്നിയത്. കടിയേറ്റ ചെറിയ അടയാളവും കണ്ടു. തുടര്‍ന്ന് വല്ലപ്പുഴ സ്റ്റേഷനിലിറങ്ങി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു.

രക്തപരിശോധനക്ക് ശേഷം മൂന്ന് മണിക്കൂറോളം ഒരു മണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തി നിരീക്ഷണത്തിൽ കഴിഞ്ഞശേഷമാണ് ഗായത്രി വീട്ടിലേക്ക് പോയത്. അസ്വാസ്ഥ്യങ്ങളാന്നും അനുഭവപ്പെടുന്നില്ലെന്നും കുഴപ്പമില്ലെന്നും ഗായത്രി പറഞ്ഞു. രക്ത പരിശോധനയില്‍ വിഷാംശങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ഗായത്രി കയറിയിരുന്ന കംപാര്‍ട്ട്മെന്റില്‍ യാത്രക്കാരെ കയറ്റാതെ അടച്ചിട്ടാണ് തിരിച്ച് നിലമ്പൂരിലെത്തിയത്. റെയില്‍വേ പോലീസിന് പുറമെ വനം ആര്‍.ആര്‍.ടി. വിഭാഗവും പരിശോധന നടത്തി.

ട്രെയിനിൽ പാമ്പിനെ കണ്ടെത്താനായില്ല, ഒരുപക്ഷേ കാലില്‍ കടിച്ചത് എലിയായിരിക്കുമെന്ന നിഗമനത്തിലാണ് റെയില്‍വേയും ആശുപത്രി അധികൃതരും. വനം ആര്‍.ആര്‍.ടി. ഉദ്യോഗസ്ഥരായ സുമിത്ത്, ബിനീഷ്, വാച്ചര്‍മാരായ നിസാര്‍, അസീസ്, എമര്‍ജന്‍സി റെസ്പോണ്‍സ് ഫോഴ്സ് (ഇ.ആര്‍.എഫ്) അംഗം മജീദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags:    

Similar News