പാലക്കാട്ട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു; മഴക്കെടുതിയില്‍ മൂന്നു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ…

By :  Editor
Update: 2024-07-15 23:58 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍.

ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാര്‍ അപകട വിവരം അറിഞ്ഞത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു.

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടം ഉണ്ടായത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയര്‍ ഫോഴ്സും ഹൈവേ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ച് മാറ്റി.

Tags:    

Similar News