കമ്മിഷന്‍ പറഞ്ഞത് 21, സര്‍ക്കാര്‍ വെട്ടിയത് 129 ഖണ്ഡികകള്‍: പുറത്തുവിടരുതെന്ന് പറഞ്ഞത് പുറത്തുവിട്ടു

പ്രമുഖ നടന്മാര്‍ പീഡനം നടത്തിയെന്നത് പുറത്തായി

Update: 2024-08-23 07:11 GMT

തിരുവനന്തപുരം: മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ, വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാതെ മറച്ചുവെച്ചതില്‍ വിവാദം. റിപ്പോര്‍ട്ടിലെ 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി.

ഇതടക്കം 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ പുറത്തുവിടുന്നതില്‍ നിന്നും ഒഴിവാക്കിയത്. സ്വകാര്യ വിവരങ്ങള്‍ ഒഴിവാക്കണമെന്ന വിവരാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്റെ മറവില്‍, കൂടുതല്‍ പേജുകള്‍ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ മറച്ചുപിടിക്കുകയായിരുന്നു എന്നാണ് ആരോപണം. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട അപേക്ഷകരോടും ഇത്രയും പേജുകള്‍ ഒഴിവാക്കിയത് അറിയിച്ചിരുന്നില്ല.

റിപ്പോര്‍ട്ടില്‍ 97 മുതല്‍ 108 വരെയുള്ള പാരഗ്രാഫുകള്‍കൂടി ഒഴിവാക്കിയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കമ്മീഷന്റെ ആദ്യത്തെ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒഴിവാക്കേണ്ട പട്ടികയിലുള്ളവയല്ല ഇപ്പോള്‍ ഒഴിവാക്കിയതെന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഏറ്റവും സുപ്രധാനമായ പാരഗ്രാഫ് 96 ആണ്. 'മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ലൈംഗികപീഡനം നടത്തിയത് സിനിമാ മേഖലയിലെ വളരെ പ്രശസ്തരായ ആളുകളാണ്, അത് കമ്മീഷന് ബോധ്യമുണ്ട്, അവരുടെ പേരുകളും കമ്മീഷന് മുന്‍പാകെ പറയപ്പെട്ടു'- എന്നാണ് ഇതില്‍ പറയുന്നത്. ഇതിന് ശേഷമുള്ള ഭാഗം ഒഴിവാക്കപ്പെട്ടു.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 96-ാം പാരഗ്രാഫില്‍ മലയാള സിനിമയിലെ അതിപ്രശസ്തരായ വ്യക്തികള്‍ തന്നെ ലൈംഗിക ചൂഷണം നടത്തിയിട്ടുണ്ട് എന്നാണുള്ളത്. കമ്മീഷന് അത് മൊഴിയായി ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. ഇതിനുശേഷമുള്ള 11 ഖണ്ഡികകള്‍ ഒഴിവാക്കിയവയില്‍പ്പെടുന്നു. കാസ്റ്റിങ് കൗച്ച് അടക്കമുള്ള വിശദാംശങ്ങള്‍ മറച്ചുവെച്ചവയില്‍ ഉള്‍പ്പെടുന്നതായാണ് വിവരം.

അതേസമയം, സ്വകാര്യതയെ മാനിച്ചാണ് റിപ്പോര്‍ട്ടില്‍ നിന്നും കൂടുതല്‍ ഭാഗങ്ങള്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സ്വകാര്യ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് വിവരവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുപരിഗണിച്ചാണ് കൂടുതല്‍ പാരഗ്രാഫുകള്‍ പുറത്തുവിടുന്നതില്‍ നിന്നും ഒഴിവാക്കിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News