പി വി അൻവറുമായുള്ള വിവാദ ഫോൺ സംഭാഷണത്തിൽ പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെ നടപടിക്ക് സാധ്യത

കേസിൽ നിന്ന് ഒഴിവാകാൻ എംഎൽഎയോട് കെഞ്ചിയ ഉദ്യോഗസ്ഥന്റെ നടപടി ഐപിഎസ് ഉദ്യോഗസ്ഥർക്ക് നാണക്കേടാണെന്നാണ് വിലയിരുത്തൽ

Update: 2024-09-01 06:11 GMT

പത്തനംതിട്ട: പി വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം വിവാദമായതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത്ത് ദാസിനെതിരെ ഉടൻ‌ നടപടി സ്വീകരിക്കാൻ സാധ്യത. ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാൻ ആലോചനയെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത് കുമാർ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ ആയിരുന്നു ചർച്ച. സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്യണമെന്ന ആലോചനയും സർക്കാർ തലത്തിൽ ഉണ്ട്.

ഫോൺ സംഭാഷണത്തിനിടയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ഉന്നത ഉദ്യോഗസ്ഥരായ എം ആർ അജിത് കുമാർ, എസ് ശശിധരൻ എന്നിവരെയും സംഭാഷണത്തിനിടെ സുജിത്ത് ദാസ് അപകീർത്തിപ്പെടുത്തുന്നുണ്ട്. കേസിൽ നിന്ന് ഒഴിവാകാൻ എംഎൽഎയോട് കെഞ്ചിയ ഉദ്യോഗസ്ഥന്റെ നടപടി ഐപിഎസ് ഉദ്യോഗസ്ഥർക്ക് നാണക്കേടാണെന്നാണ് വിലയിരുത്തൽ. അതേസമയം പി ശശിയും എംആർ അജിത് കുമാറും ചേർന്ന് പോലീസിനെ നിയന്ത്രിക്കുന്നതിലുള്ള അതൃപ്തിയാണ് സുജിത്തിന്റെ വാക്കുകളിൽ ഉള്ളതെന്നാണ് ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുടെ വാദം.

മരങ്ങൾ മുറിച്ചു കടത്തിയെന്നാരോപിച്ച് പി വി അൻവറും കൊല്ലം കടയ്ക്കൽ സ്വദേശി എൻ ശ്രീജിത്തും എസ് പിക്ക് പരാതി നൽകിയിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെയാണ് സുജിത്ത് ദാസും പി വി അൻവറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. മരം മുറി കേസിൽ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നായിരുന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായ സുജിത്ത് ദാസിന്റെ അപേക്ഷ. പരാതി പിൻവലിക്കണമെന്നും സുജിത്ത് അൻവറിനോട് അപേക്ഷിച്ചിരുന്നു.

Tags:    

Similar News