കളിക്കുമ്പോൾ കാലിന് പരിക്കേറ്റെന്ന് കരുതി, പാമ്പുകടിയേറ്റ കുട്ടി രണ്ട് ദിവസത്തിനുശേഷം മരിച്ചു

കുട്ടിയെ പാമ്പ് കടിച്ചതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്

Update: 2024-09-03 04:48 GMT

വണ്ടിപ്പെയാർ: കാലിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച ആറാം ക്ലാസ്സുകാരൻ മരിച്ചു. പശുമല എസ്റ്റേറ്റിൽ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും ഇളയമകൻ സൂര്യ(11)യാണ് മരിച്ചത്. കുട്ടിയെ പാമ്പ് കടിച്ചതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്. ഈ വിവരം അതുവരെ ആരും മനസ്സിലാക്കിയിരുന്നില്ല.

രണ്ടുദിവസം മുൻപ് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്. കുട്ടി ഇത് ആരോടും പറഞ്ഞില്ല. ഞായറാഴ്ചയായപ്പോഴേക്കും അസ്വസ്ഥതകളുണ്ടായി. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ നില വഷളായി. ഉടൻതന്നെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സൂര്യയുടെ അച്ഛനും അമ്മയും അർബുദം ബാധിച്ചാണ് മരിച്ചത്. ഏക സഹോദരി ഐശ്വര്യയുടെയും ഭർത്താവിന്റെയും സംരക്ഷണത്തിലായിരുന്നു കുട്ടി. തിങ്കളാഴ്ച തേനി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Tags:    

Similar News