വയനാട്ടിലെ നാശനഷ്ടങ്ങളില്‍ മെമ്മോറാണ്ടം നല്‍കി, പണം നല്‍കാന്‍ ഇനി കേന്ദ്രത്തിന് തടസ്സമില്ല: മന്ത്രി കെ രാജന്‍

സെപ്തംബര്‍ രണ്ടിന് ജില്ലയിലെ സ്‌കൂളുകളില്‍ വീണ്ടും പ്രവേശനോത്സവം നടത്തും

Update: 2024-08-24 10:12 GMT

വയനാട് ദുരന്തം


കല്‍പ്പറ്റ: വയനാട്ടിലെ നാശനഷ്ടങ്ങളെ കുറിച്ച് വിശദമായ മെമ്മോറാണ്ടം ഈ മാസം 18ന് സമര്‍പ്പിച്ചെന്ന് മന്ത്രി കെ രാജന്‍. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ലെന്നും മന്ത്രി രാജന്‍ കൂട്ടിച്ചേര്‍ത്തു. 18002330221 എന്ന നമ്പറില്‍ ദുരിത ബാധിതര്‍ക്ക് ഏത് സമയത്തും തന്നെ വിളിക്കാമെന്നും മന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ മേഖലയില്‍ പഠനം നടത്തി രണ്ട് റിപ്പോര്‍ട്ടുകളാണ് ജോണ്‍ മത്തായി സമര്‍പ്പിച്ചിട്ടുള്ളത്. 119 പേരാണ് കാണാതായവരുടെ പട്ടികയിലുള്ളത്. 17 കുടുംബങ്ങളിലെ അംഗങ്ങള്‍ എല്ലാവരും മരിച്ചു.

അതേസമയം ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും ചൊവ്വാഴ്ച തുറക്കുമെന്നും മന്ത്രി പറഞ്ഞു. മേപ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കഴിയുന്ന കുടുംബാംഗങ്ങളെ ഇന്ന് വൈകുന്നേരത്തോടെ വാടക വീടുകളിലേയ്ക്കും ക്വാര്‍ട്ടേഴ്‌സുകളിലേയ്ക്കും മാറ്റും. സെപ്തംബര്‍ രണ്ടിന് ജില്ലയിലെ സ്‌കൂളുകളില്‍ വീണ്ടും പ്രവേശനോത്സവം നടത്തും. ചൂരല്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ താല്‍ക്കാലികമായി മേപ്പാടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ആരംഭിക്കും. ചൂരല്‍മല പ്രദേശത്തുള്ള കുട്ടികള്‍ക്ക് മേപ്പാടി സ്‌കൂളിലേയ്ക്ക് വരുന്നതിന് സൗജന്യമായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ചൂരല്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ അധ്യാപകരെ താല്‍ക്കാലികമായി മറ്റു സ്‌കൂളുകളിലേയ്ക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ മേപ്പാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മാത്രമാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. ബാക്കി സ്‌കൂളുകളിലെ ക്യാംപുകള്‍ നേരകത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. മേപ്പാടി, അമ്പലവയല്‍, കല്‍പ്പറ്റ, ചുണ്ടേല്‍ തുടങ്ങിയ സ്ഥലയ്ക്കാണ് ആളുകളെ മാറ്റിയത്.

Tags:    

Similar News