മേഘവിസ്‌ഫോടനം: കശ്മീരിലും ഹിമാചലിലുമായി 20 പേർക്ക് ദാരുണാന്ത്യം,” ശക്തമായ മഴയിൽ നദിയിൽ ജലനിരപ്പ് ഉയരുന്നു

July 29, 2021 0 By Editor

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ, ഹിമാചൽ പ്രദേശിലെ ലാഹോൾ സ്പിതി എന്നി വ്യത്യസ്ത ഇടങ്ങളിലായുണ്ടായ മേഘവിസ്‌ഫോടനത്തിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ പ്രശ്‌നബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗിക്കുകയാണ്. തീർഥാടന കേന്ദ്രമായ അമർനാഥ് ക്ഷേത്ര പരിസരത്തും മേഘവിസ്‌ഫോടനമുണ്ടായി.

ഹിമാചൽ പ്രദേശിൽ 14 പേരും കിഷ്ത്വാറിൽ എട്ട് പേരുമാണ് മരണപ്പെട്ടത്. പേമാരിയിൽ കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ നിരവധി വീടുകൾ നിലംപതിച്ചു. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ നദിയിൽ ജലനിരപ്പ് ഉയരുകയായിരുന്നു.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹിമാചൽ പ്രദേശിലെ ലാഹോളിൽ 10 പേരും കുളുവിൽ നാല് പേരുമാണ് മരിച്ചത്. കുളുവിൽ ശക്തമായ ജലമൊഴുക്ക് തുടരുകയാണ്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കപ്പെടുന്നതായും ചീഫ് സെക്രട്ടറി പറഞ്ഞു. നദീതീരത്താണ് കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുള്ളത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.