ഭാര്യയെയും മക്കളെയും കൊന്ന് ചാവേറാവാൻ ശ്രമം; തിരുവനന്തപുരത്ത് ദേഹത്ത് കെട്ടിവച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഭാര്യയെയും മക്കളെയും കൊന്ന് ചാവേറാവാൻ ശ്രമം; തിരുവനന്തപുരത്ത് ദേഹത്ത് കെട്ടിവച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

August 15, 2021 0 By Editor

വെഞ്ഞാറമൂട്: ശരീരത്തോട് ചേർത്ത് കെട്ടിവച്ച സ്‌ഫോടക വസ്തു പൊട്ടിതെറിച്ച് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ പൊയ്കമുക്ക് പാറയടിയില്‍ വീട്ടില്‍ മുരളി (40) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30ന് തേമ്പാമൂട് വാലുപാറയിലുള്ള ഭാര്യാ വീട്ടിന് സമീപമായിരുന്നു സംഭവം.

ശരീരത്തോട് ചേര്‍ത്തു വച്ച് തീ കൊളുത്തിയശേഷം വീട്ടിലേക്ക് ഓടിക്കയറാനുള്ള ശ്രമത്തിനിടെ സ്‌ഫോടക വസ്തു പൊട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ശരീരം പല കഷണങ്ങളായി ചിന്നിച്ചിതറി. സ്‌ഫോടന ശബ്ദം രണ്ട് കിലോമീറ്റര്‍ അകലം വരെയെത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവസമയം ഇയാളുടെ രണ്ട് മക്കളും ഭാര്യാ സഹോദരിയുടെ രണ്ട് മക്കളും വൃദ്ധരായ ഭാര്യാ മാതാവും പിതാവും വീട്ടിലുണ്ടായിരുന്നു. തലനാരിഴക്കാണ് ഇവരൊക്കെ രക്ഷപ്പെട്ടത്. ഭാര്യയെയും മക്കളെയും അപായപ്പെടുത്തി ജീവനൊടുക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനായി പണിയെടുത്തിരുന്ന പാറ ക്വാറിയില്‍നിന്ന് സ്‌ഫോടക വസ്തു കൈക്കലാക്കിയിട്ടുണ്ടാകുമെന്നും കരുതുന്നു.