
രഞ്ജിത്ത് ശ്രീനിവാസൻ വധം; പ്രതികൾ സംസ്ഥാനം വിട്ടു; പോലീസ് കുറ്റവാളികൾക്ക് പിന്നാലെയെന്ന് എഡിജിപി
December 23, 2021ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസന്‍ വധത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർ ആരാണെന്നുള്ളത് കൃത്യമായി കണ്ടുപിടിച്ചിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കുറ്റവാളികളെ തേടി പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി. കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുള്ള എല്ലാവരേയും തിരിച്ചറിഞ്ഞു. ഇവർ സംസ്ഥാനം വിട്ടുവെന്നാണ് ഇപ്പോൾ വിവരം ലഭിച്ചിരിക്കുന്നത്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരെ എത്രയും വേഗം കണ്ടെത്തും. കേസിൽ കൂടുതൽ വിവരങ്ങൾ ആവശ്യമുണ്ട്. അന്വേഷണ സംഘം ഇത് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. അവർ കുറ്റവാളികൾക്ക് പിന്നാലെ തന്നെയുണ്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.
വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു
രഞ്ജിത്ത് വധക്കേസിൽ 12 പേരാണ് പങ്കാളികളായിട്ടുള്ളത്. ഇവരെ എല്ലാവരേയും തിരിച്ചറിഞ്ഞു. എന്നാൽ ഇവർക്ക് സുരക്ഷിതമായ താവളങ്ങൾ പലരും ഒരുക്കിക്കൊടുക്കുന്നുണ്ട്. എത്രയും വേഗം ഇവരെ പിടികൂടും. പ്രതികൾക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ട്, ഇവർ മൊബൈൽ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ അറിയാനായിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി. കൊലപാതകം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ പോലീസിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്.