കോഴിക്കോട് പെൺകുട്ടിയെ വീടിന് തീ കൊളുത്തി കൊല്ലാൻ ശ്രമം; തീയിട്ട യുവാവ് മരിച്ചു
കോഴിക്കോട് നാദാപുരത്ത് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റ് മരിച്ചു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്നേഷ് (42) ആണ് മരിച്ചത്. വളയം ജാതിയേരിയില്‍ വീടിന് തീയിട്ട് യുവതിയെ കൊല്ലാനായിരുന്നു ശ്രമം. ആക്രമണത്തില്‍ യുവതിയ്ക്കും, അമ്മയ്ക്കും സഹോദരനും പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്. യുവതിയുടെ വീട്ടില്‍ കയറിയ യുവാവ് കോണി ഉപയോഗിച്ച് ഇരുനില വീടിന് മുകളില്‍ കയറി. യുവതി കിടന്നിരുന്ന മുറിയുടെ വാതില്‍ കുത്തിത്തുറന്ന അകത്ത് കയറിയ ഇയാള്‍ തീയിടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ യുവാവ് സ്വയം ദേഹത്ത് തീ കൊളുത്തുകയായിരുന്നു.
തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. മൃതദേഹം വീടിന് പുറത്ത് പൊള്ളലേറ്റ് കിടക്കുന്ന നിലയിലായിരുന്നു. യുവതിയുടേയും അമ്മയുടേയും സഹോദരന്റേയും പരിക്ക് ഗുരുതരമല്ല.
യുവതിയും രത്നേഷും തമ്മില്‍ മുമ്പ് അടുപ്പത്തിലായിരുന്നു എന്നും വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പര്യം ഇല്ലായിരുന്നു എന്നുമാണ് വിവരം. യുവതിയുടെ വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയാണ് രത്നേഷിന്റെ വീട്. യുവതിയുടെ വിവാഹം അടുത്ത മാസം നടത്താന്‍ നിശ്ചയിച്ചതാണ് പ്രകോപനമായത് എന്നാണ് സൂചന. സംഭവ സ്ഥലത്ത് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.